സൂഖ് വാഖിഫിലെ ഈത്തപ്പഴ ഫെസ്റ്റ് (ഫയൽ ചിത്രം)
ദോഹ: ഈത്തപ്പഴ സീസണ് വരവേൽപായി രാജ്യത്തെ ശ്രദ്ധേയമായ സൂഖ് വാഖിഫ് ഈത്തപ്പഴ വിൽപനമേളക്ക് ബുധനാഴ്ച തുടക്കം. ഏഴാമത് മേളക്കാണ് ഇത്തവണ സൂഖ് വാഖിഫ് വേദിയാകുന്നത്.
മുനിസിപ്പാലിറ്റി മന്ത്രാലയത്തിനു കീഴിലെ കാർഷിക വിഭാഗവും സൂഖ് വാഖിഫ് സർവിസ് സെൻററും ചേർന്നാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സന്ദർശകർ പങ്കാളികളാകുന്ന മേളയുടെ സംഘാടകർ. ആഗസ്റ്റ് 10വരെ മേള നീണ്ടുനിൽക്കും. പ്രാദേശിക ഫാമുകളിൽനിന്നുള്ള വൈവിധ്യമാർന്ന ഈത്തപ്പഴ ശേഖരമാണ് മേളയുടെ ആകർഷണം. പ്രാദേശിക ഉൽപന്നങ്ങൾക്കും കർഷകർക്കും പിന്തുണ നൽകുകയും വിപണി കണ്ടെത്തുകയും രാജ്യന്തര ശ്രദ്ധയിലെത്തിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് എല്ലാ വർഷവും ഇൗത്തപ്പഴ വിപണനമേള സംഘടിപ്പിക്കുന്നത്.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക, ഈത്തപ്പഴ കാർഷികമേഖല വിപുലമാക്കുക, ഫാം ഉടമകൾക്ക് പിന്തുണ നൽകുക, ആധുനിക കൃഷിരീതികൾ പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ മേളയുടെ ഭാഗമായി മുന്നോട്ടു വെക്കുന്നതായി കാർഷികവിഭാഗം ഡയറക്ടർ യൂസുഫ് ഖാലിദ് അൽ കുലൈഫി പറഞ്ഞു. ഉച്ച മൂന്നുമുതൽ രാത്രി ഒമ്പതു മണിവരെയാണ് സൂഖ് വാഖിഫിലെ ഇൗത്തപ്പഴ മേള. വെള്ളിയാഴ്ചകളിൽ ഉച്ച ഒരു മണി മുതൽ രാത്രി 10 മണിവരെയാണ് സമയം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 80ഓളം ഫാമുകൾ മേളയിൽ പങ്കാളിയാവും. വൈവിധ്യമാർന്ന ഇൗത്തപ്പഴ ഉൽപന്നങ്ങളാണ് മേളയുടെ ആകർഷണം.
സീസൺ ആരംഭിച്ചതിനുപിന്നാലെ രാജ്യത്ത് നടക്കുന്ന ആദ്യ മേളയെന്ന പ്രത്യേകതയുമുണ്ട്. കാർഷിക വിഭാഗത്തിന്റെ പരിശോധന പൂർത്തിയാക്കിയ ഉൽപന്നങ്ങളായിരിക്കും ഇവിടെ വിൽപനക്കും പ്രദർശനത്തിനുമായി എത്തിക്കുന്നത്. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചാണ് മേള ആരംഭിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.