തബ്‌റാക്കിലെ ലേബർ ക്യാമ്പിൽനിന്നുള്ള കാഴ്ചകൾ

ശമ്പളം മുടങ്ങി 400-ാളം തൊഴിലാളികൾ ദുരിതത്തിൽ; സഹായഹസ്തവുമായി കേളി

റിയാദ്: കഴിഞ്ഞ 10 മാസമായി ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് ദുരിതത്തിലായ 400-ഓളം തൊഴിലാളികൾ ദുരിതത്തിൽ. റിയാദിന് സമീപം മക്ക ഹൈവേയിൽ തബ്റാക്ക് പട്ടണത്തിലെ നല്ല നിലയിൽ പ്രവർത്തിച്ചു പോന്നിരുന്ന ഒരു ഫാം കമ്പനിയിലാണ് ശമ്പളം മുടങ്ങിയത്. 140 ഇന്ത്യക്കാരടക്കം വിവിധ രാജ്യക്കാരായ 400-ഓളം തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെടുകയായിരുന്നു. ശമ്പളം മുടങ്ങിയിരുന്നെങ്കിലും ഭക്ഷണത്തിനുള്ള സഹായം ഇതുവരെ ഫാം അധികൃതർ നൽകിപോന്നിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഭക്ഷണവും കമ്പനി നിർത്തലാക്കിയതോടെ തൊഴിലാളികൾ തീർത്തും ദുരിതത്തിലാവുകയായിരുന്നു. ഇതറിഞ്ഞ് റിയാദിലെ കേളി കലാസാംസ്കാരിക വേദി പ്രവർത്തകർ സഹായവുമായി എത്തി.

വിവിധ ജില്ലകളിൽ നിന്നായി 57 മലയാളികളും ഇവിടെയുണ്ട്. മലയാളികളായ തൊഴിലാളികൾ വിഷയം കേളിയെ അറിയിച്ചതിനെ തുടർന്ന് മുസാഹ്മിയ ഏരിയ ജീവകാരുണ്യ വിഭാഗം പ്രശ്നത്തിൽ ഇടപെടുകയും അടിയന്തിര സഹായമായി ഭക്ഷണകിറ്റുകൾ എത്തിച്ചു നൽകുകയും ചെയ്തത്. ഇന്ത്യൻ എംബസിയിൽ പരാതി നൽകിയ തൊഴിലാളികൾ എത്രയും പെട്ടെന്ന് പ്രശ്നത്തിന് പരിഹാരം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ്.

എംബസിയുമായി ചേർന്ന് മറ്റ് നിയമനടപടികൾക്ക് ആവശ്യമായ സഹായം നൽകാൻ കേളി കേന്ദ്ര ജീവകാരുണ്യ വിഭാഗം ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് കൺവീനർ അറിയിച്ചു. മിക്ക തൊഴിലാളികളും 10ഉം 15ഉം വർഷമായി ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ്. ഇതുവരെയുള്ള ശമ്പളവും ആനുകൂല്യങ്ങളും വാങ്ങി തിരികെ നാടണയാനാവും എന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ.

Tags:    
News Summary - 400 workers in Tabrak camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.