നിയോം സംഘടിപ്പിച്ച രണ്ടാമത് തബൂക്ക് ഫോറത്തിൽനിന്ന്
യാംബു: സൗദിയുടെ സ്വപ്നപദ്ധതിയായ നിയോം പ്രദേശത്തിന്റെ 95 ശതമാനവും പ്രകൃതിയെ സംരക്ഷിക്കാനുതകുന്ന പദ്ധതികൾക്കായി നീക്കിവെക്കുന്നുവെന്ന് അധികൃതർ അറിയിച്ചു. ‘മനുഷ്യന്റെയും സ്ഥലത്തിന്റെയും ഭാവി’ എന്ന ശീർഷകത്തിൽ നിയോം സംഘടിപ്പിച്ച രണ്ടാമത്തെ തബൂക്ക് ഫോറത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പരിസ്ഥിതി സംരക്ഷിക്കുന്നതിനായി നിയോം പ്രദേശത്തുനിന്ന് 95 ശതമാനം നീക്കിവെച്ചിട്ടുണ്ട്.
അറേബ്യൻ ഓറിക്സ്, അറേബ്യൻ സാൻഡ് ഗസൽ (റീം), മൗണ്ടൻ ഗസൽ, ഐബെക്സ്, ഒട്ടകപ്പക്ഷി എന്നിവ ഉൾപ്പെടുന്ന അൽ അസിലയിൽ നിയോം സംരക്ഷണ പദ്ധതി ഒരുക്കുന്നു. ഇതിനുപുറമേ കടൽ, വനം, തീരദേശ പരിസ്ഥിതി എന്നിവക്കായി പ്രകൃതിപരമായ വ്യവസ്ഥകൾ പാലിച്ചുള്ള പദ്ധതികളായിരിക്കും സംവിധാനിക്കുക.
നിയോമിന്റെ സാമൂഹിക ഉത്തരവാദിത്തം ലക്ഷ്യമാക്കിയുള്ള പദ്ധതികൾ കായികം, ടൂറിസം, മീഡിയ, കരിയർ ഗൈഡൻസ് മാനേജ്മെന്റ്, ഹ്യൂമൻ റിസോഴ്സ്, കരാറുകളും വാങ്ങലുകളും, ഹോസ്പിറ്റാലിറ്റി, വിദ്യാഭ്യാസം, സ്കോളർഷിപ് എന്നീ മേഖലകൾ പ്രാദേശിക ഉള്ളടക്കം വികസിപ്പിക്കുന്നതിനും സുസ്ഥിര സാമ്പത്തിക വളർച്ച കൈവരിക്കുന്നതിനും വേണ്ടിയാണ് വികസിപ്പിക്കുന്നത്.
നിയോം പ്രോഗ്രാമുകളുടെ സാമൂഹികവും സാംസ്കാരികവുമായ സ്വാധീനം വികസിപ്പിച്ചെടുക്കുന്നതിനും സാമൂഹിക ഉത്തരവാദിത്തങ്ങളുടെ ഔട്ട്പുട്ടുകൾ, വിജയകരമായ കഥകൾ, സാമ്പത്തിക അവസരങ്ങൾ, പ്രാദേശിക സമൂഹത്തിന് നൽകുന്ന പരിശീലനം എന്നിവ കാണിക്കുന്നതിനും ഇത് പ്രവർത്തിക്കുന്നു.
ഓരോ മേഖലയും അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം കുടുംബങ്ങളെ ശാക്തീകരിക്കുന്നതിനും അവരുടെ പ്രാദേശിക നിക്ഷേപങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള കോഴ്സ് നൽകും. പ്രാദേശിക പ്രോജക്ടുകളെ പിന്തുണക്കുന്നതിലൂടെയും കഴിവുള്ള യുവാക്കളെയും സംരംഭകരെയും പിന്തുണക്കുന്നതിലൂടെയും ഇത് കുടുംബങ്ങളിലും അവരുടെ പ്രദേശങ്ങളിലും വികസനപരവും സാമൂഹികവും സാമ്പത്തികവുമായ സ്വാധീനം സൃഷ്ടിക്കും.
സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ എല്ലാ തലങ്ങളിലും മേഖലയെ ലക്ഷ്യമാക്കി നിരവധി പദ്ധതികളും സംരംഭങ്ങളും വാഗ്ദാനം ചെയ്യുന്നുവെന്നും രണ്ടാമത്തെ തബൂക്ക് ഫോറം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.