റിയാദ്: മത്സ്യം, ചെമ്മീൻ, ഞെണ്ട് തുടങ്ങിയ കടൽ ഉൽപന്നങ്ങളുടെ കാലാവധി തീയതിയിൽ കൃത്രിമം കാണിച്ചു വിപണനം ചെയ്ത തൊഴിലാളികളെ വാണിജ്യ മന്ത്രാലയം അറസ്റ്റു ചെയ്തു. കടൽ ഭക്ഷ്യ വ്യാപാരത്തിൽ വൈദഗ്ദ്ധ്യം നേടിയ ഒരു സ്ഥാപനത്തിനു കീഴിലെ 13 തൊഴിലാളികളെയാണ് വാണിജ്യ മന്ത്രാലയം പിടികൂടിയത്. ഇറക്കുമതി ചെയ്ത മത്സ്യം, ചെമ്മീൻ, ഞെണ്ട് ഉൽപന്നങ്ങളുടെ കാലഹരണ തീയതികളിൽ കൃത്രിമം കാണിക്കുകയും പുതിയ തീയതികളുള്ള പാക്കറ്റുകളിലാക്കി പ്രാദേശിക ഉൽപന്നമെന്ന വ്യാജേന വിപണം ചെയ്തുവരുന്നതിനിടെയാണ് ഇവർ പിടിയിലാകുന്നത്.
റിയാദിലെ അൽമുറബ്ബ ഡിസ്ട്രിക്റ്റിലാണ് സ്ഥാപനത്തിന്റെ ആസ്ഥാനം. വെയർഹൗസ് റിയാദിനു കിഴക്ക് അൽസുലൈയിലാണ്. റിയാദ് റീജിയൻ പോലീസ്, ഫുഡ് ആൻഡ് ഡ്രഗ് ജനറൽ അതോറിറ്റി, റിയാദ് മുനിസിപ്പാലിറ്റി എന്നിവയുടെ സഹകരണത്തോടെ മന്ത്രാലയം സ്ഥാപനം അടച്ചുപൂട്ടി. പിടിയിലായ തൊഴിലാളികളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു. കേന്ദ്രത്തിൽനിന്ന് പിടിച്ചെടുത്ത എല്ലാ സാധനങ്ങളും കണ്ടുകെട്ടുകയും നശിപ്പിക്കുകയും ചെയ്തു. വിൽപന കേന്ദ്രങ്ങളിലേക്കുള്ള വിതരണവും നിർത്തലാക്കി. പിടിച്ചെടുത്തവയിൽ 264 ടൺ സമുദ്രവിഭവങ്ങൾ (മത്സ്യം, ചെമ്മീൻ, ഞണ്ട്) എന്നിവ ഉൾപ്പെടും. ഉത്ഭവം അറിയപ്പെടാത്ത സാധനങ്ങളും ഇറക്കുമതി ചെയ്തതിലുണ്ട്. ഇവ പാക്ക് ചെയ്യാനുള്ള 8,00,000 ലധികം പാക്കറ്റുകൾ പിടികൂടിയിട്ടുണ്ട്.
വാണിജ്യ നിയമം ലംഘിക്കുന്നവരെ നേരിടുന്നത് തുടരുമെന്നും അവർക്കെതിരെ നിയമപരമായ പിഴകൾ പ്രയോഗിക്കുമെന്നും വാണിജ്യ മന്ത്രാലയം സ്ഥിരീകരിച്ചു. മൂന്നു വർഷം വരെ തടവും ഒരു മില്യൺ റിയാൽ വരെ പിഴയും അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കുന്ന കുറ്റമാണിത്. കൂടാതെ നിയമലംഘകരെ പരസ്യപ്പെടുത്തും. തൊഴിലാളികൾ വിദേശികളാണെങ്കിൽ സൗദിയിൽനിന്ന് നാടുകടത്തും. അവരെ വീണ്ടും സൗദിയിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്നും വാണിജ്യ മന്ത്രാലയം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.