സൗദിയില്‍ ഗതാഗത നിയമലംഘന പിഴകൾക്ക് ഇളവ്; പണമടക്കാനുള്ള കാലാവധി ആറു മാസം കൂടി നീട്ടി

റിയാദ്: സൗദിയില്‍ ഗതാഗത നിയമലംഘന പിഴകൾക്ക് പ്രഖ്യാപിച്ച ഇളവ് ലഭിക്കുന്നതിനുള്ള കാലയളവ് ആറുമാസത്തേക്ക് കൂടി നീട്ടി. ഈ വർഷം ഏപ്രില്‍ 18-വരെ ചുമത്തിയ പിഴകൾ 50 ശതമാനം ഇളവോടെ അടയ്ക്കാൻ അനുവദിച്ച കാലാവധി വെള്ളിയാഴ്ച (ഒക്ടോബർ 18) രാത്രി അവസാനിക്കാനിരിക്കെയാണ് 2025 ഏപ്രില്‍ 18 വരെ ദീര്‍ഘിപ്പിച്ചതായി ആഭ്യന്തരമന്ത്രാലയം ട്വിറ്ററിൽ അറിയിച്ചത്. സൽമാൻ രാജാവിെൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും നിർദേശത്തെ തുടർന്നാണിത്. 2024 ഏപ്രിൽ 18 വരെയുള്ള കാലയളവിൽ ചുമത്തപ്പെട്ട പിഴകൾക്കായിരിക്കും 50 ശതമാനം ഇളവ് ലഭിക്കുകയെന്ന് ട്രാഫിക് വക്താവ് കേണൽ മൻസൂർ അൽശഖ്റ പറഞ്ഞു.

വിവിധ ട്രാഫിക് നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴകൾ ഒന്നിച്ചോ ഓരോന്നായോ അടയ്ക്കാവുന്നതാണ്. അതിനെല്ലാം ഇളവ് ആനുകൂല്യം ലഭിക്കും. പൊതുസുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ നിയമലംഘനങ്ങള്‍ പിഴയിളവ് ആനുകൂല്യം പ്രാബല്യത്തിലുള്ള കാലത്ത് നടത്താന്‍ പാടില്ലെന്നും നിബന്ധയുണ്ട്. രാജ്യത്തെ പൗരന്മാര്‍ക്കും താമസക്കാരായ വിദേശികള്‍ക്കും ഇതര ഗള്‍ഫ് രാജ്യങ്ങളിലെ പൗരന്മാര്‍ക്കും വിസിറ്റ് വിസയിലെത്തുന്നവർക്കും ഈ പിഴയിളവ് ആനുകൂല്യം ലഭിക്കും.


വാഹനം കൊണ്ടുള്ള അഭ്യാസ പ്രകടനം, മദ്യലഹരിയില്‍ വാഹനമോടിക്കല്‍, അമിത വേഗതയ്ക്കും ഇളവ് ആനുകൂല്യം ലഭിക്കില്ല. കഴിഞ്ഞ ഏപ്രില്‍ 18-ന് മുമ്പ് ചുമത്തിയ ട്രാഫിക് പിഴകളിലാണ് 50 ശതമാനം ഇളവ് ലഭിക്കുന്നത്. അതിനുശേഷമുണ്ടാകുന്ന പിഴകളിൽ 25 ശതമാനമാണ് ഇളവ്. പിഴയിളവ് ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ പ്രത്യേക അപേക്ഷ നല്‍കുകയോ ഏതെങ്കിലും വെബ്‌സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുകയോ വേണ്ടതില്ല. ബാങ്കുവഴിയുള്ള ഡിജിറ്റൽ പെയ്‌മെൻറ് സംവിധാനമായ സദാദിലും ‘ഇഫാ’ ആപ്പിലും പിഴയിളവ് സ്വമേധയാ അപ്ഡേറ്റ് ചെയ്യപ്പെടും. ഇളവുകാലം പ്രയോജനപ്പെടുത്തി പിഴകള്‍ മുഴുവൻ അടച്ചുതീർക്കാൻ എല്ലാവരും ജാഗ്രത കാണിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

Tags:    
News Summary - Fine waiver for traffic violations in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.