ജഫൂറയിൽ വാതക ഖനനത്തിന് തയാറാകുന്ന പ്ലാൻറ്
ദമ്മാം: സൗദി സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന വൻ പ്രകൃതിവാതകശേഖരം കിഴക്കൻ പ്രവിശ്യയിലെ ജഫൂറ താഴ്വരയിൽ കണ്ടെത്തി. പുതുതായി 15 ലക്ഷംകോടി സ്റ്റാൻഡേഡ് ക്യുബിക് അടി വാതകവും 200 കോടി ബാരൽ ലിക്വിഡ് ഹൈഡ്രോ കാർബണുമാണ് കണ്ടെത്തിയത്. ഇതോടെ ജഫൂറയിലെ കരുതൽ ശേഖരം 229 ലക്ഷംകോടി സ്റ്റാൻഡേഡ് ക്യുബിക് അടി വാതകവും 75 ശതകോടി ബാരൽ ലിക്വിഡ് ഹൈഡ്രോ കാർബണുമായി വർധിച്ചിട്ടുണ്ട്.
ഈ തന്ത്രപ്രധാനമായ കണ്ടുപിടിത്തം ജഫൂറയിലെ മൊത്തം കരുതൽ ശേഖരം വർധിപ്പിക്കുക മാത്രമല്ല, ഊർജ പരിവർത്തന ശ്രമങ്ങൾക്കിടയിൽ സൗദി അറേബ്യയുടെ പ്രകൃതിവാതക മേഖലയിലെ ശക്തമായ ഈടുവെപ്പായി മാറുകയും ചെയ്തിട്ടുണ്ട്. ഊർജമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാനെ ഉദ്ധരിച്ച് ഊർജ മന്ത്രാലയമാണ് കണ്ടെത്തൽ സ്ഥിരീകരിച്ചത്. ഈ പുതിയ വാതകശേഖരം കൂടി കണ്ടെത്താനായത് സൗദി അറേബ്യയെ ഒരു പ്രധാന ആഗോള വാതക ഉൽപാദകരാക്കുമെന്നും ഊർജ മിശ്രിതത്തെ വൈവിധ്യവത്കരിക്കുകയും കയറ്റുമതിക്കായി ഗണ്യമായ വാതകശേഖരം സംഭരിക്കാൻ അനുവദിക്കുകയും ചെയ്യുമെന്ന് വിദഗ്ധർ നിരീക്ഷിക്കുന്നു.
170 കി.മീ നീളവും 100 കി.മീ വീതിയുമുള്ള അൽജഫൂറ വാതകപ്പാടം രാജ്യത്തെ ഏറ്റവും വലിയ പാരമ്പര്യേതര, അസോസിയേറ്റ് വാതകപ്പാടം എന്നതിനപ്പുറം മധ്യപൂർവേഷ്യയിലെ ഏറ്റവും വലിയ ഷെൽ ഗ്യാസ് റിസർവായി ജഫൂറ കണക്കാക്കപ്പെടുന്നു.
ഇവിടെനിന്ന് വാതകം ശേഖരിക്കുന്നതിലൂടെ കാർബൺ ഉദ്വമനം കുറക്കാൻ സഹായിക്കുകയും ഭാവിയിൽ ശുദ്ധഇന്ധനങ്ങളുടെ ഉറവിടമായി ഇവിടം മാറുകയും ചെയ്യും. ഊർജപ്രതിസന്ധിക്ക് പരിഹാരമായി എണ്ണയെ ആശ്രയിക്കാതെ ഊർജ ഉൽപാദക രാജ്യമായി മാറാനുള്ള സൗദിയുടെ ശ്രമങ്ങൾക്ക് വലിയ പിന്തുണയാണ് ഈ കണ്ടെത്തൽ നൽകുന്നത്. രാജ്യത്തിന്റെ ഊർജവൈവിധ്യവത്കരണത്തിലേക്ക് ഇത് വലിയ പിന്തുണയാണ് നൽകുന്നതെന്ന് സൗദി ഊർജ മന്ത്രാലയം മുൻ ഉപദേഷ്ടാവ് ഡോ. മുഹമ്മദ് സുറൂർ അൽസബ്ബാൻ പറഞ്ഞു. വൈദ്യുതി ഉൽപാദനത്തിലും ജലശുദ്ധീകരണത്തിലും എണ്ണക്ക് പകരം ഗ്യാസിന്റെ ഉപയോഗം കൂട്ടുന്നതിനാൽ അന്താരാഷ്ട്ര വിപണിയിൽ സൗദിക്ക് വലിയ സാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.
പുതിയ വാതകപ്പാടത്തുനിന്ന് ഖനനം ആരംഭിക്കുന്നതോടെ സൗദി അറേബ്യ ലോകത്തിലെ മൂന്നാമത്തെ വലിയ വാതക ഉൽപാദക രാജ്യമാകും. വാതകം പെട്രോളിയത്തെക്കാൾ ശുദ്ധവും വിലകുറഞ്ഞതുമാണ്. ഇത് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും സഹായിക്കും.
ഉൽപാദനം വർധിക്കുന്നതിനനുസരിച്ച് ഈ മാറ്റങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾ കാലക്രമേണ കാണിക്കുമെന്ന് അൽഅതീഖ് കൂട്ടിച്ചേർത്തു. വാതക കയറ്റുമതി കൂടുതൽ പ്രാധാന്യമർഹിക്കുന്നെന്നും 2040ഓടെ വാതകആവശ്യകതയിൽ വർധന ഉണ്ടാകുമെന്നും അദ്ദേഹം അടിവരയിട്ടു. ഇത് ശേഖരിക്കാനുള്ള പ്രവർത്തനങ്ങൾ ഒരു വർഷമായി അരാംകോ ആരംഭിച്ചിട്ടുണ്ട്. പ്രകൃതിവിഭവങ്ങൾ കണക്കാക്കുന്നതിൽ വൈദഗ്ധ്യം നേടിയ കൺസൾട്ടിങ് പ്രതിഭകളുടെ നിതാന്ത ശ്രമമാണ് ഇപ്പോൾ വിജയം കണ്ടത്. ഇവിടെ കണ്ടെത്തിയ പ്രകൃതി വിഭവങ്ങൾ ശേഖരിക്കുന്നതിനുള്ള അടിസ്ഥാന വികസനപദ്ധതികൾ ഏകദേശം പൂർത്തിയായിക്കഴിഞ്ഞു. കഴിഞ്ഞ ആഗസ്റ്റിൽ ചൈന പെട്രോളിയം ആൻഡ് കെമിക്കൽ കോർപറേഷൻ, ജഫൂറയിലെ ഷെയ്ൽ ഗ്യാസ് വികസനപദ്ധതിയിൽ പങ്കാളികളായി മാറിയിരുന്നു. ഒക്ടോബറിൽ ദക്ഷിണ കൊറിയയുടെ ഹ്യുണ്ടായ് എൻജിനീയറിങ് ആൻഡ് കൺസ്ട്രക്ഷൻ, ഹ്യുണ്ടായ് എൻജിനീയറിങ് എന്നിവയും ജഫൂറയിൽ ഗ്യാസ് പ്രോസസിങ് പ്ലാൻറ് നിർമിക്കുന്നതിന് എണ്ണ ഭീമൻ സൗദി അരാംകോയുമായി 240 കോടി ഡോളറിന്റെ കരാറിൽ ഒപ്പുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.