ജിദ്ദ: രാജ്യം ഇന്നേ വരെ കണ്ടതിൽ ഏറ്റവും നീചമായ രീതിയിൽ വർഗീയ പ്രചാരണങ്ങൾ നടത്തി ഇന്ത്യയിലെ ജനങ്ങളെ സാമുദായികമായി ഭിന്നിപ്പിച്ചു നിർത്തി അധികാരത്തിലേറാനുള്ള സംഘ്പരിവാർ അജണ്ടക്ക് തടയിട്ട ഇന്ത്യയിലെ മുഴുവൻ ജനാധിപത്യ വിശ്വാസികൾക്കും നന്ദി അറിയിക്കുന്നതായി ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി അറിയിച്ചു.
രാജ്യത്തിന്റെ ഭരണഘടനയെയും ജനാധിപത്യ സംവിധാനങ്ങളെയും സംരക്ഷിക്കാനും മതേതരത്വത്തെയും ഫെഡറലിസത്തെയും രക്ഷിക്കാനും കൂട്ടായി പോരാടി ബി.ജെ.പിയെ തടയിടുന്നതിന് പ്രവർത്തിച്ച ഇൻഡ്യ സഖ്യത്തിന്റെ നേതാക്കളെ കെ.എം.സി.സി അഭിനന്ദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഇന്ത്യയിലെ സ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തിയും രാജ്യത്തിന്റെ ഭരണഘടന, രഹസ്യാന്വേഷണ ഏജൻസികളായ സി.ബി.ഐ, ഇ.ഡി.ഐ, ജുഡീഷ്യറി എന്നീ സ്ഥാപനങ്ങളെല്ലാം വരുതിയിലാക്കി. രാജ്യം കണ്ട ഏറ്റവും വലിയ ഇലക്ട്റൽ ബോണ്ട് അഴിമതി നടത്തിയും, പൗരത്വത്തിന് മതം പരിശോധിക്കുന്ന നിയമ നിർമാണം നടത്തിയും, തെരഞ്ഞെടുപ്പ് കമീഷനെ പോലും നിഷ്പക്ഷമായ തെരഞ്ഞെടുപ്പ് നടത്താൻ അനുവദിക്കാതെ തെരഞ്ഞെടുപ്പ് നടത്തി. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഫാഷിസ്റ്റ് വിരുദ്ധ ജനാധിപത്യ ഭരണഘടന സംരക്ഷണ പോരാട്ടം വിജയം കണ്ടെന്ന് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ അഭിപ്രായപ്പെട്ടു. അഴിമതിയും സ്വജനപക്ഷപാതവും മാത്രം കൈമുതലാക്കിയ പിണറായി സർക്കാറിന്റെ ഏകാധിപത്യ ഭരണത്തിനെതിരെ പ്രതികരിച്ച കേരള ജനതയെയും ജിദ്ദ കെ.എം.സി.സി അഭിനന്ദിച്ചു.
മലപ്പുറത്തെ മുഴുവൻ ജനങ്ങളും ഹിന്ദുവും, മുസ്ലിമും ക്രിസ്ത്യാനിയും ഒരുമിച്ചു പ്രതികരിച്ച ചരിത്ര വിജയമാണ് ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗിന്റെ ഇ.ടി. മുഹമ്മദ് ബഷീറിന്റെയും , അബ്ദുൽ സമദാനിയുടെയും വിജയമെന്നും വോട്ടു ചെയ്തു വിജയിപ്പിച്ച എല്ലാ വോട്ടർമാർക്കും കെ.എം.സി.സി കൃതജ്ഞത അറിയിക്കുന്നതായും ആക്ടിങ് പ്രസിഡന്റ് സി.കെ.എ റസാഖ് മാസ്റ്റർ, ജനറൽ സെക്രട്ടറി വി.പി. മുസ്തഫ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.