റിയാദ്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, റമദാൻ മാസത്തിൽ നടത്തുന്ന സാമൂഹികക്ഷേമ പ്രവർത്തനങ്ങൾ പ്രഖ്യാപിച്ചു. 13 രാജ്യങ്ങളിൽ ഗ്രൂപ് വർഷം മുഴുവനും നടത്തുന്ന ഇ.എസ്.ജി ഉദ്യമങ്ങൾക്ക് പുറമേയാണ് റമദാൻ പദ്ധതികൾ. അർഹരായ കുടുംബങ്ങൾക്കും വ്യക്തികൾക്കും ഇഫ്താർ ഭക്ഷണവും ഭക്ഷ്യകിറ്റുകളും എത്തിക്കുന്നതുൾപ്പെടെ വിശുദ്ധ മാസത്തിലുടനീളം സാമൂഹികക്ഷേമ ശാക്തീകരണപ്രവർത്തനങ്ങൾ നടത്താൻ എംബസികൾ, അതോറിറ്റികൾ, എൻ.ജി.ഒകൾ, സമാനചിന്താഗതിയുള്ള സംഘടനകൾ എന്നിവയുമായി സഹകരിക്കും. വിശുദ്ധ മാസത്തിൽ സമൂഹത്തിന്റെ പിന്നാക്കവിഭാഗക്കാർക്കിടയിൽ വലിയൊരു ആശ്വാസമേകും എന്ന പ്രതീക്ഷയോടെയാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഈ ഉദ്യമങ്ങൾ നടപ്പാക്കുന്നത്.
യു.എ.ഇ, സൗദി അറേബ്യ, ബഹ്റൈൻ, ഖത്തർ, ഒമാൻ, കുവൈത്ത്, മലേഷ്യ, സിംഗപ്പൂർ, യു.എസ്.എ, യു.കെ, കാനഡ, ആസ്ട്രേലിയ എന്നിവിടങ്ങളിൽ ഈ വർഷത്തെ റമദാന് ഭക്ഷണവിതരണ ദൗത്യത്തിന്റെ ഭാഗമായി രണ്ടര ലക്ഷത്തിലധികം ഇഫ്താർ ഭക്ഷണകിറ്റുകൾ വിതരണം ചെയ്യും. സൗദിയിൽ ദമ്മാം, അൽ ഖോബാര്‍, ജുബൈല്‍, റിയാദ്, അൽ അഹ്സ എന്നിവിടങ്ങളിലെ തൊഴിലാളികള്‍ക്കിടയിൽ ഇഫ്താര്‍ ഭക്ഷണം വിതരണം ചെയ്യും. കെ.എം.സി.സി, ഒ.ഐ.സി.സി, നവോദയ, തമിഴ്സംഘം, ഹൈദരാബാദ് അസോസിയേഷന്, കന്നഡ അസോസിയേഷന്, ടി.എം.എം.കെ, വേള്‍ഡ് മലയാളി അസോസിയേഷന്, ഇസ്ലാമിക് കൾചറൽ സെന്റർ എന്നിവയുടെ സഹകരണത്തോടെയാണ് ഭക്ഷണ വിതരണം നടത്തുന്നത്.
1993-ൽ സ്ഥാപനം ആരംഭിച്ചത് മുതൽ മലബാർ ഗ്രൂപ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക ഉദ്യമങ്ങളിലൊന്നാണ് ‘വിശപ്പ് രഹിത ലോക പദ്ധതി’. ലോകമെമ്പാടുമുള്ള 85 സ്ഥലങ്ങളിലായി ദാരിദ്ര്യം ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും റമദാൻ മാസത്തിൽ ഈ പദ്ധതി കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നും മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. റമദാനിലെ സാമൂഹികക്ഷേമ ഉദ്യമങ്ങളെല്ലാം മുഴുവൻ ടീമിന്റെയും സഹാനുഭൂതിയോടെയും സമർപ്പണത്തോടെയും മുന്നോട്ടു കൊണ്ടുപോകുന്നതാണെന്ന് വൈസ് ചെയർമാൻ കെ.പി. അബ്ദുൽ സലാം പറഞ്ഞു.
ഒരു ജ്വല്ലറി റീട്ടെയ് ലർ എന്നതിലുപരിയായി, ഞങ്ങളോട് ഒത്തുചേർന്ന് പ്രവർത്തിക്കുന്ന എല്ലാ പങ്കാളികളുടെയും കൂട്ടമായ വളർച്ച ഉറപ്പാക്കുക എന്ന നയത്തിന്റെ ഭാഗമായി ചുറ്റുമുള്ള സമൂഹത്തെ മുൻനിർത്തിക്കൊണ്ടാണ് വർഷങ്ങളായി സ്ഥാപനം ഏറ്റെടുത്തുവരുന്ന സാമൂഹിക ശാക്തീകരണ ഉദ്യമങ്ങൾ മുന്നോട്ടുപോകുന്നതെന്ന് ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ഷംലാൽ അഹമ്മദ് പറഞ്ഞു. ഞങ്ങളുടെ സ്ഥാപനം എല്ലാവർഷവും വിപുലമായ നിലയിൽ ഇഫ്താർ ഭക്ഷണവിതരണം നടത്താറുണ്ട്. ഈ പ്രവർത്തനങ്ങൾ സമൂഹത്തിൽ ശാശ്വതമായ മതിപ്പ് സൃഷ്ടിക്കുമെന്നും മറ്റു സംഘടനകളെ സമാനമായ പ്രവർത്തനങ്ങൾ നടത്താൻ പ്രേരിപ്പിക്കുമെന്ന് ആത്മാർഥമായി പ്രതീക്ഷിക്കുന്നുവെന്നും ഷംലാല്‍ അഹമ്മദ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.