ജിദ്ദ: ‘മക്ക റൂട്ട്’ ഗുണഭോക്താക്കളുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് മൊബൈൽ കൗണ്ടർ പുറത്തിറക്കി. ആഭ്യന്തര മന്ത്രാലയവും സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റിയും ചേർന്നാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. ഇതോടെ സംരംഭത്തിന്റെ ഗുണഭോക്താക്കൾക്ക് ബയോമെട്രിക് സ്വഭാവസവിശേഷതകളും മുഖചിത്രവും എടുത്ത് യാത്ര നടപടിക്രമങ്ങൾ യാന്ത്രികമായി പൂർത്തിയാക്കാൻ കഴിയും. വിമാനത്താവളത്തിൽ മക്ക റൂട്ട് പദ്ധതിക്കായി നിശ്ചയിച്ച ലോഞ്ചുകളിൽ ഒരുക്കിയിട്ടുള്ള ഉപകരണത്തിന് യാത്രക്കാരുടെ പാസ്പോർട്ട് ഡേറ്റ വായിക്കാനും പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും വേണ്ടിയുള്ള നടപടിക്രമങ്ങൾ സുഗമമാക്കാനും ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഏറ്റവും ഉയർന്ന സുരക്ഷയും വിശ്വാസ്യതയും കൈവരിക്കാൻ കഴിയും. ഫിംഗർ പ്രിൻറ് സെൻസർ, പാസ്പോർട്ട്, ഫ്രണ്ട് ആൻഡ് റിയർ കാമറ, ആധികാരികത ഉറപ്പാക്കുന്നതിനും യാത്രാ രേഖകളുടെയും വിസകളുടെയും സമഗ്രത ഉറപ്പുവരുത്തുന്നതിനും ഗുണഭോക്താക്കളുടെ വിവരങ്ങൾ ആശയവിനിമയം നടത്തുന്നതിനും കൈമാറുന്നതിനുമുള്ള നെറ്റ്വർക്ക് എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു.
വിഷൻ 2030 ന്റെ ഭാഗമായ തീർഥാടകരെ സേവിക്കുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ സംരംഭങ്ങളിലൊന്നാണ് ‘മക്ക റൂട്ട്’. തീർഥാടകരുടെ യാത്ര നടപടികൾ അതത് രാജ്യങ്ങളിൽ വെച്ച് പൂർത്തിയാക്കി യാത്ര എളുപ്പമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വിദേശകാര്യം, ആരോഗ്യം, ഹജ്ജ്, ഉംറ, ഇൻഫർമേഷൻ മന്ത്രാലയങ്ങളും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ, സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി, ഗസ്റ്റ്സ് ഓഫ് ഗോഡ് സർവിസ് പ്രോഗ്രാം എന്നിവയുടെ സഹകരണത്തോടെ ആറാമത്തെ വർഷമാണ് സൗദി പാസ്പോർട്ട് വകുപ്പ് മക്ക റൂട്ട് നടപ്പാക്കുന്നത്. ഘട്ടങ്ങളായി നടപ്പാക്കുന്ന ഈ സംരംഭത്തിൽ ഒരോ വർഷവും കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്തി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.