പ്രവാസി ‘സ്നേഹ സ്പർശം 2025’ പരിപാടിയുടെ പെരുന്നാൾ സമ്മാനം വിതരണം ചെയ്യാനായിവെൽഫെയർ വളന്റിയർമാർ തയാറെടുക്കുന്നു
റിയാദ്: ചുരുങ്ങിയ വേതനത്തിൽ പ്രവാസം തള്ളിനീക്കുകയും തൊഴിലിടങ്ങളിൽ പ്രയാസപ്പെടുകയും ചെയ്യുന്ന സാധാരണ മനുഷ്യരെ ചേർത്തുനിർത്താൻ പ്രവാസി വെൽഫെയർ വളന്റിയർമാർ സ്നേഹസമ്മാനവുമായി ലേബർ ക്യാമ്പുകളിലെത്തി.
പെരുന്നാൾ, ഈസ്റ്റർ, വിഷു ആഘോഷങ്ങളുടെ ഭാഗമായി വിവിധ സമ്മാനവസ്തുക്കൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്യുന്ന ‘സ്നേഹസ്പർശം 2025’ കാമ്പയിന്റെ ആദ്യഘട്ടത്തിൽ അഞ്ഞൂറോളം പേർക്കാണ് പ്രയോജനപ്രദമായി മാറിയത്. പ്രവാസി പ്രവർത്തകർ തങ്ങളുടെ ആഘോഷത്തിന് ഉടുപ്പ് വാങ്ങുമ്പോൾ ‘തങ്ങളുടെ സഹോദരനും ഒന്ന്’ എന്ന ആശയമാണ് നടപ്പാക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
ഷാലിമാർ റസ്റ്റാറന്റ്, എസ്.ബി ഗ്രൂപ് തുടങ്ങിയ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.
ന്യൂ ഇൻഡസ്ട്രിയൽ സിറ്റി, സുലൈ, ബത്ഹ, ദല്ല തുടങ്ങി മലയാളികൾ കൂടുതൽ വസിക്കുന്ന പ്രദേശങ്ങളിലും മറ്റ് ഏരിയകളിലുമായാണ് വിതരണം ചെയ്തത്. ഷർട്ടുകൾ, കുർത്തകൾ, വനിതകളുടെ ഡ്രസ്സുകൾ എന്നിവയാണ് പെരുന്നാൾ ആഘോഷത്തിനായി നൽകിയത്. ഇതിന്റെ രണ്ടാം ഘട്ടം ഈസ്റ്റർ, വിഷു വേളയിൽ നടക്കുമെന്ന് പ്രവാസി സ്നേഹസ്പർശം കൺവീനർ റിഷാദ് എളമരം പറഞ്ഞു.
പ്രവാസി വനിത വിഭാഗം പാക്കിങ് പ്രവൃത്തികൾ പൂർത്തിയാക്കി. വെൽഫെയർ വളന്റിയർമാരായ നിയാസ്, അഡ്വ. ജമാൽ, ഫിർണാസ്, ഷിഹാബ് കുണ്ടൂർ, ആദിൽ, ഫാദിൽ, നസീഫ്, ഖലീൽ അബ്ദുല്ല, അബ്ദുറഹ്മാൻ ഒലയാൻ, ഷമീർ മേലേതിൽ, ഉമർ സഈദ്, സഫ്വാൻ എന്നിവർ വിതരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു. വിവിധ ക്യാമ്പുകളിലെ തൊഴിലാളികൾക്ക് പെരുന്നാൾ ആശംസകളോടൊപ്പം പുത്തനുടുപ്പും കൈമാറി പ്രവാസി വളന്റിയർമാർ മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.