റിയാദ്: മഴ വിത്ത് വിതറാൻ 2023 ൽ സൗദിയിൽ 415 യാത്രകൾ നടത്തിയതായി റീജനൽ ക്ലൗഡ് സീഡിങ് പ്രോഗ്രാം വ്യക്തമാക്കി. 2023ലെ ഗവേഷണത്തിന്റെയും ക്ലൗഡ് സീഡിങ് പ്രവർത്തനങ്ങളുടെയും ഫലങ്ങൾ റീജനൽ ക്ലൗഡ് സീഡിങ് പ്രോഗ്രാം വിശദീകരിച്ചു. ആറ് പ്രദേശങ്ങളിൽ ക്ലൗഡ് സീഡിങ് വിമാനം വഴി 1,312 മണിക്കൂർ ക്ലൗഡ് സീഡിങ് നടത്തി. കൂടാതെ നാല് ക്ലൗഡ് സീഡിങ് എയർക്രാഫ്റ്റുകളും ഒരു ഗവേഷണ വിമാനവും ഉപയോഗിച്ച് 111 മണിക്കൂർ 36 ഗവേഷണ പറക്കൽ നടത്തി. പ്രോഗ്രാമിന്റെ ഗവേഷണ പഠനങ്ങളുടെ അടിസ്ഥാനത്തിൽ നാല് ബില്യൺ ക്യുബിക് മീറ്റർ മഴ ലഭിച്ചു.
പ്രോഗ്രാം ഇതുവരെ നാല് ഘട്ടങ്ങൾ പൂർത്തിയാക്കിയതായി പ്രോഗ്രാം എക്സിക്യൂട്ടിവ് ഡയറക്ടർ അയ്മൻ അൽബാർ പറഞ്ഞു. ഇത് രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളും ഉൾക്കൊള്ളുന്നു. അഞ്ചാം ഘട്ടത്തിനുള്ള ജോലികൾ നടന്നുകൊണ്ടിരിക്കുകയാണ്. ചിലതരം മേഘങ്ങൾക്ക് മഴയുടെ അളവും ഗുണവും വർധിപ്പിക്കാൻ ക്ലൗഡ് സീഡിങ് സാങ്കേതികവിദ്യ പ്രവർത്തിക്കുന്നുവെന്ന് അയ്മൻ അൽബാർ ചൂണ്ടിക്കാട്ടി. മുൻകൂട്ടി നിശ്ചയിച്ച പ്രദേശങ്ങളിൽ മഴ പെയ്യുന്ന പ്രക്രിയയെ ഉത്തേജിപ്പിക്കുന്നതിനും ത്വരിതപ്പെടുത്തുന്നതിനുമാണ് ക്ലൗഡ് സീഡിങ് നടത്തുന്നത്.
മേഘങ്ങളിൽ പ്രത്യേക സ്ഥലങ്ങളിൽ പരിസ്ഥിതിക്ക് ദോഷം വരുത്താത്ത സൂക്ഷ്മമായ വസ്തുക്കൾ വിതക്കാൻ വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. സുരക്ഷിതവും വഴക്കമുള്ളതും ചെലവ് കുറഞ്ഞതുമായ സാങ്കേതിക വിദ്യയായതിനാൽ ജല സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുന്ന ഒരു രീതിയാണിത്. കിരീടാവകാശി പ്രഖ്യാപിച്ച ഗ്രീൻ മിഡിലീസ്റ്റ് ഉച്ചകോടിയുടെ ഫലങ്ങളിലൊന്നാണ് ഈ പ്രോഗ്രാം.
സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനും കൂടുതൽ വഴികൾ തേടുന്നതിനും ലക്ഷ്യമിട്ടുള്ള സംയോജിത ദേശീയ സംരംഭങ്ങളുടെ ഒരു ഭാഗവുമാണ്. പുതിയ ജലസ്രോതസ്സുകൾ സുരക്ഷിതമാക്കുന്നതിനും രാജ്യത്തിന്റെ സ്വാഭാവിക കഴിവുകൾ വർധിപ്പിക്കുന്നതിനും വിഷൻ 2030 അനുസരിച്ച് മരുഭൂമീകരണം കുറക്കുന്നതിനും ഹരിത ഇടങ്ങൾ വർധിപ്പിക്കുന്നതിനും ഇത് സംഭാവന ചെയ്യുന്നുവെന്നും അയ്മൻ അൽബാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.