റിയാദ്: ഫ്യൂചർ ഏവിയേഷൻ ഫോറം മൂന്നാം പതിപ്പിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുമെന്ന് സൗദി ട്രാൻസ്പോർട്ട് ആൻഡ് ലോജിസ്റ്റിക്സ് വകുപ്പ് മന്ത്രി എൻജിനീയർ സാലിഹ് ബിൻ നാസർ അൽ-ജസ്സർ അറിയിച്ചു. മേയ് 20 മുതൽ 22 വരെ റിയാദിലാണ് ഫോറം സംഘടിപ്പിക്കുന്നത്. അന്താരാഷ്ട്ര ഏവിയേഷൻ വിദഗ്ധരും എയർലൈൻസ് മേധാവികളും ഉൾപ്പെടെ 5000ത്തോളം പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും.
വ്യോമയാന, വ്യോമ ഗതാഗത മേഖലയിൽ സൗദി അറേബ്യയുടെ മുൻനിര സ്ഥാനത്തെ അടയാളപ്പെടുത്തുന്നതാണ് റിയാദിൽ നടക്കുന്ന ഫ്യൂചർ ഏവിയേഷൻ ഫോറമെന്ന് മന്ത്രി അൽ-ജസ്സർ പറഞ്ഞു. റിയാദിൽ മൂന്നാം തവണയും സമ്മേളനം നടത്തുന്നത് വ്യോമഗതാഗത വ്യവസായത്തെ ശാക്തീകരിക്കാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെയും അന്താരാഷ്ട്രതലത്തിൽ വ്യോമയാന മേഖലയ്ക്ക് നൽകുന്ന സംഭാവനകളെയും സൂചിപ്പിക്കുന്നു. ആഗോളതലത്തിൽ വ്യോമയാന മേഖലയിൽ സമാനതകളില്ലാത്ത സാമ്പത്തിക, നിക്ഷേപ അവസരങ്ങളാണ് സൗദി വ്യോമയാന മേഖല വാഗ്ദാനം ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫ്യൂചർ ഏവിയേഷൻ ഫോറം പരിപാടിയുടെ ഒരുക്കം സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷന് കീഴിൽ പുരോഗമിക്കുകയാണ്. വ്യോമയാന മേഖലയിലെ പ്രധാന അന്താരാഷ്ട്ര സമ്മേളനമായി ഫോറം മാറ്റാനാണ് അതോറിറ്റി ഉദ്ദേശിക്കുന്നത്. ആഗോള വ്യോമയാനം, വ്യോമഗതാഗതം, സിവിൽ ഏവിയേഷൻ മേഖലക്കുള്ളിലെ പാരിസ്ഥിതിക സുസ്ഥിരത എന്നിവ സംബന്ധിച്ച ചർച്ചകൾ നടക്കും. സൗദി അറേബ്യയെ മിഡിൽ ഈസ്റ്റിലെ പ്രധാന ലോജിസ്റ്റിക്സ് ഹബ്ബായി മാറ്റാനും വ്യോമയാന വ്യവസായത്തിൽ ആകർഷക നിക്ഷേപ അന്തരീക്ഷം വളർത്തിയെടുക്കാനുമുള്ള കാഴ്ചപ്പാടോടെ വ്യോമയാന ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള ശ്രമങ്ങളെ ശക്തിപ്പെടുത്തുകയാണ് ഫ്യൂചർ ഏവിയേഷൻ ഫോറത്തിലൂടെ ലക്ഷ്യമിടുന്നത്. രാഷ്ട്രത്തലവന്മാർ, അന്താരാഷ്ട്ര വിമാനക്കമ്പനികളുടെ സി.ഇ.ഒമാർ, നിർമാണ ഭീമന്മാർ, എയർപോർട്ട് എക്സിക്യൂട്ടിവുകൾ, വ്യവസായ പ്രമുഖർ എന്നിവരുടെ ഒത്തുചേരൽ പോയൻറും ഭാവിയിൽ അന്താരാഷ്ട്ര വ്യോമഗതാഗതത്തിന്റെ പാത നിർവചിക്കുന്ന ചർച്ചകൾക്കുള്ള വേദിയുമാകും നടക്കാൻ പോകുന്ന ഫോറമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.