യുനൈറ്റഡ് തലശ്ശേരി സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച നാലാമത് സോക്കർ ഫെസ്റ്റ് ഫുട്ബാൾ ടൂർണമെന്റിൽ വിജയിച്ച അൽറായ് വാട്ടർ ടീം ട്രോഫിയുമായി
ജിദ്ദ: യുനൈറ്റഡ് തലശ്ശേരി സ്പോർട്സ് ക്ലബ് (യു.ടി.എസ്.സി) സംഘടിപ്പിച്ച നാലാമത് സോക്കർ ഫെസ്റ്റ് ഫുട്ബാൾ ടൂർണമെന്റിന് ആവേശകരമായ കൊടിയിറക്കം. ജിദ്ദ ശബാബിയ സ്പോർട്സ് കോംപ്ലക്സിൽ നടന്ന വാശിയേറിയ ഫൈനൽ മത്സരത്തിൽ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് അൽതുറയ്യ എഫ്.സിയെ തോൽപ്പിച്ച് അൽറായ് വാട്ടർ ടീം കിരീടം ചൂടി. ഫൈസൽ, റഫീഖ് എന്നിവരാണ് അൽറായ് വാട്ടറിനുവേണ്ടി ഗോളുകൾ നേടിയത്. കളം നിറഞ്ഞു കളിച്ച അൽറായ് വാട്ടർ ടീം താരം ഫൈസലിനെ ഫൈനലിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു.
ടൂർണമെന്റിലെ ഏറ്റവും ആവേശകരമായ ഒന്നാം സെമിയിൽ അൽ തുറയ്യ പെനാൽറ്റി ഷൂട്ട് ഔട്ടിൽ (3-1) സോക്കർ ഗയ്സിനെ മറികടന്നാണ് ഫൈനലിൽ പ്രവേശിച്ചത്. മത്സരത്തിന്റെ തുടക്കം മുതൽ ആക്രമണ പ്രത്യാക്രമണങ്ങൾ കൊണ്ട് സമ്പന്നമായ മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾവീതം നേടി. അൽ തുറയ്യ എഫ്.സിയുടെ ഷബീർ മികച്ച കളിക്കാരനുള്ള പുരസ്കാരം നേടി.
രണ്ടാം സെമിയിൽ അൽറായ് വാട്ടർ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് റെഡ് സീ ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ച് ഫൈനലിൽ കടന്നിരുന്നു. ഫൈസൽ, ജാഫർ, റഫീഖ് എന്നിവർ ഗോളുകൾ നേടി. അൽറായ് വാട്ടർ ടീമിന്റെ ഷുഹൈലിനെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു.
കാണികൾക്കായി നടത്തിയ പെനാൽട്ടി ഷൂട്ട് ഔട്ടിൽ കുട്ടികളുടെ വിഭാഗത്തിൽ ഹവ്വ ഷംസീർ, റസിൻ ഹാരിസ് എന്നിവർ ജേതാക്കളായി. മുതിർന്നവരുടെ വിഭാഗത്തിൽ ഹാരിസ് ബാബു ജേതാവായി. ടൂർണമെന്റിലെ മികച്ച ഗോൾകീപ്പറായി അൽറായ് വാട്ടർ ടീമിലെ ഷഹദിനെ തിരഞ്ഞെടുത്തു.
മികച്ച ഡിഫൻഡറായി സോക്കർ ഗയ്സിലെ സലാഹുദ്ദീനെയും മികച്ച ഫോർവേഡായി അൽറായ് വാട്ടർ ടീമിലെ ഫൈസലിനെയും തിരഞ്ഞെടുത്തു. ടൂർണമെന്റിലുടനീളം തകർപ്പൻ പ്രകടനം പുറത്തെടുത്ത അൽ തുറയ്യയുടെ ഷബീറിനെ ടൂർണമെന്റ് താരമായി തിരഞ്ഞെടുത്തു.
സിഫ് പ്രസിഡന്റ് ബേബി നീലാമ്പ്ര, യു.ടി.എസ്.സി ടെക്നിക്കൽ ഹെഡ് സഹീർ എന്നിവർ വിജയികൾക്കുള്ള മെഡലും ട്രോഫിയും പ്രൈസ് മണിയും വിതരണം ചെയ്തു. റണ്ണേഴ്സിനുള്ള മെഡലും ട്രോഫിയും പ്രൈസ് മണിയും ഡോ. ഇന്ദു ചന്ദ്രശേഖർ, അഷ്ഫാഖ് എന്നിവരും വിതരണം ചെയ്തു. യു.ടി.എസ്.സി ടൂർണമെന്റ് കൺവീനർ നിർഷാദ് സമ്മാനദാനം നിയന്ത്രിച്ചു. പ്രസിഡന്റ് ഷംസീർ, ട്രഷറർ ഫഹീം, എക്സിക്യൂട്ടിവ് അംഗങ്ങളായ ഫിറോസ്, സഫീൽ, റാസിഖ്, സമീർ എന്നിവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.