റിയാദിൽ കവർച്ചക്കാരുടെ അക്രമത്തിൽ മലയാളി മരിച്ചു

റിയാദ്: ബഖാല (പലചരക്ക് കട)യിൽ കവർച്ചക്കാർ നടത്തിയ അക്രമത്തിൽ പരിക്കേറ്റ മലയാളി മരിച്ചു. റിയാദ് അസീസിയ എക്സിറ്റ് 22ലുള്ള കടയിൽ ജീവനക്കാരനായ മലപ്പുറം പരപ്പനങ്ങാടി സദ്ദാം ബീച്ച് സ്വദേശി അങ്ങമ്മന്‍റെ പുരക്കൽ സിദ്ദീഖാണ് (45) മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെ കടയിലെത്തിയ രണ്ട് കവർച്ചക്കാർ ഇയാളെ ആയുധവും മറ്റും കൊണ്ട് അക്രമിക്കുകയായിരുന്നു. കവർച്ച തടയാനുള്ള ശ്രമത്തിനിടെയായിരുന്നു ആക്രമണം. ആ സമയം കടയിൽ മറ്റാരുമുണ്ടായിരുന്നില്ല. 

ശരീരത്തിൽ മുറിവേറ്റ് രക്തംവാർന്ന് അവശനായി അരമണിക്കൂറോളം കിടന്ന ഇയാളെ പൊലീസും റെഡ്ക്രസൻറും എത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയി. അൽഇൗമാൻ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് അടിയന്തര ശുശ്രൂഷ നൽകിയെങ്കിലും വൈകീട്ട് അഞ്ചോടെ മരണം സംഭവിച്ചു. വിവരമറിഞ്ഞയുടൻ എത്തിയ സ്പോൺസർ അടുത്തുള്ള കടയിലെ സി.സി ടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസിന് കൈമാറുകയായിരുന്നു. 

ദൃശ്യങ്ങളിൽ നിന്ന് കവർച്ചക്കാർ വന്ന വാഹനത്തിന്‍റെ നമ്പർ കണ്ടെത്തിയത് സഹായമായി. തുടർന്ന് പൊലീസ് ഉൗർജ്ജിത തെരച്ചിൽ നടത്തി ശനിയാഴ്ച പുലർച്ചെ അഞ്ചോടെ പ്രതികളെന്ന് കരുതുന്ന രണ്ട് യമനികളെ വാഹനമടക്കം പിടികൂടി. ഇവർ അസീസിയ പൊലീസ് സ്റ്റേഷനിലാണുള്ളത്. അൽഇൗമാൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം റിയാദിൽ തന്നെ ഖബറടക്കുമെന്നറിയുന്നു. 

20 വർഷമായി ഇതേ കടയിൽ ജീവനക്കാരനാണ് സിദ്ദീഖ്. ഒരു വർഷം മുമ്പാണ് നാട്ടിൽ പോയി മടങ്ങിയെത്തിയത്. ഭാര്യ: അനീഷ. മക്കൾ: റിയാദ്, സാബിത്, സഹറ. പിതാവ്: മുഹമ്മദ്, മാതാവ്: ചെറിയ ബീവി. സഹോദരങ്ങൾ: ബഷീർ (റിയാദ്), സക്കരിയ, ഇസ്മാഇൗൽ, ഹഫ്സ, ആരിഫ. മരണാനന്തര നിയമനടപടികൾ സഹോദരൻ ബഷീറിെൻറയും അയൽവാസി അബ്ദു പഞ്ചാരയുടെയും നേതൃത്വത്തിൽ നടക്കുന്നു.
 

Tags:    
News Summary - thiefs killed malayali trader in riyadh -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.