ജിദ്ദ: ചേരികൾ ഒഴിവാക്കുന്നതിന്റെയും നഗരവികസനത്തിന്റെയും ഭാഗമായി ജിദ്ദ നഗരസഭയിൽ 138 പ്രദേശങ്ങളിലായി 50,000 ത്തോളം കെട്ടിടങ്ങൾ പൊളിക്കുമെന്നും 13 പ്രദേശങ്ങളിലായി 11,000 കെട്ടിടങ്ങൾ ഇതിനോടകം പൊളിച്ചുനീക്കിയതായും അൽ അഖ്ബാറിയ ചാനല്‍ പുറത്തുവിട്ട കണക്കിൽ പറയുന്നു.

ഇത്തരം പൊളിച്ചുനീക്കുന്ന കെട്ടിടങ്ങൾക്കും നഷ്ടപ്പെടുന്ന ഭൂമിക്കും ഉടമസ്ഥർക്ക് നഷ്ടപരിഹാരത്തിനായുള്ള അപേക്ഷകൾ ഡിജിറ്റൽ, വെബ്സൈറ്റ് മുഖേന ഞായറാഴ്ച മുതൽ സ്വീകരിച്ചു തുടങ്ങിയതായി ജിദ്ദ നഗരസഭയും ജനറൽ അതോറിറ്റി ഫോർ സ്റ്റേറ്റ് റിയൽ എസ്റ്റേറ്റും അറിയിച്ചു. ഇതിനായി ഏതെങ്കിലും ഓഫിസുകൾ കയറി ഇറങ്ങേണ്ട ആവശ്യമില്ല.

നഷ്ടപരിഹാരം നൽകുന്നതിനുള്ള സംവിധാനം മൂന്ന് പ്രധാന ഘട്ടങ്ങളിലൂടെയാണ് പൂർത്തിയാക്കുക. നഷ്ടപ്പെടുന്ന ഭൂമിയുടെയും കെട്ടിടങ്ങളുടെയും കൃത്യമായ രേഖയും ഫോട്ടോയുമായി ഉടമസ്ഥർ ഇലക്‌ട്രോണിക് രീതിയിൽ അപേക്ഷ സമർപ്പിക്കുക എന്നതാണ് ആദ്യ ഘട്ടം.

അപേക്ഷ ലഭിച്ചു കഴിഞ്ഞാൽ രണ്ടാം ഘട്ടമായി ജിദ്ദ നഗരസഭ രേഖകളും മറ്റും പരിശോധിച്ചു സമഗ്രത ഉറപ്പാക്കും. ഈ പരിശോധന പൂർത്തിയാക്കി രേഖകൾ അവസാനഘട്ട മൂല്യനിർണയ പ്രവർത്തനങ്ങൾക്കായി മക്ക മേഖല റിയൽ എസ്റ്റേറ്റ് അതോറിറ്റിയും ജിദ്ദ മുനിസിപ്പാലിറ്റിയും ചേർന്ന് രൂപീകരിച്ച കമ്മിറ്റിയിലേക്ക് അയക്കും.

ഇവരുടെ മൂല്യനിർണയത്തിന് ശേഷം രേഖകളിൽ നഷ്ടപരിഹാരം നൽകാനായി സ്റ്റേറ്റ് റിയൽ എസ്റ്റേറ്റ് അതോറിറ്റിക്ക് കൈമാറും. നിയപരമായ ഉടമാവകാശം അനുസരിച്ചുള്ള രേഖകൾ ഉള്ള ഭൂമിയിലെ പൊളിക്കുന്ന കെട്ടിടങ്ങൾക്കും ഭൂമിക്കും നഷ്ടരിഹാരം ലഭിക്കും.

രേഖകളില്ലാത്ത ഭൂമിയിലെ കെട്ടിടമാണെങ്കിൽ കെട്ടിടത്തിന് മാത്രമായിരിക്കും നഷ്ടപരിഹാരം ലഭിക്കുകയെന്നും അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Urban Development: 50,000 buildings to be demolished in Jeddah in 138 areas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.