ദുബൈ: യു.എ.ഇ രാജകുമാരൻ എന്ന വ്യാജേന പലരിൽ നിന്നായി നിക്ഷേപം സ്വീകരിച്ച കേസിൽ 38കാരനായ ലബനാൻ പൗരനെ അമേരിക്കയിൽ എഫ്.ബി.ഐ പിടികൂടി. ദശലക്ഷക്കണക്കിന് ദിർഹമാണ് തട്ടിപ്പ് നടത്തിയത്. കുട്ടികളുമായി ബന്ധപ്പെട്ട കാര്യത്തിന് യു.എസിലെ സാൻ ഫ്രാൻസിസ്കോയിൽ ഇറങ്ങിയപ്പോഴാണ് പിടിയിലായത്. സാൻ അന്റോണിയോയിലെ ഫെഡറൽ കോടതിയിൽ ഹാജരാക്കിയ പ്രതിക്കെതിരെ 20 വർഷം തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്.
യു.എ.ഇയിൽനിന്നുള്ള ബിസിനസുകാരനും നയതന്ത്രജ്ഞനുമാണെന്നാണ് ഇയാൾ സ്വയം പരിചയപ്പെടുത്തിയിരുന്നതെന്ന് എഫ്.ബി.ഐ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. പ്രതി സ്വന്തം പേരിൽ രജിസ്റ്റർ ചെയ്ത സംരംഭങ്ങളിലേക്ക് നിക്ഷേപമായാണ് പലരിൽനിന്നും പണം വാങ്ങിയത്. വിവിധ രാജ്യങ്ങളിൽ ഇയാൾ തട്ടിപ്പ് നടത്തിയതായാണ് വിലയിരുത്തപ്പെടുന്നത്. യു.എ.ഇ സംരംഭങ്ങൾക്ക് അനുയോജ്യമായ യു.എസ് കമ്പനികളെ കണ്ടെത്താൻ നിശ്ചയിക്കപ്പെട്ടയാളാണെന്ന് പരിചയപ്പെടുത്തിയാണ് ഇരകളെ കണ്ടെത്തിയിരുന്നത്.
അതോടൊപ്പം ഇമാറാത്തി സാമ്പത്തിക വികസനഫണ്ടിൽ നിന്ന് സഹായം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത് സോഫ്റ്റ്വെയർ കമ്പനിയുമായി സംയുക്ത സംരംഭത്തിനും ശ്രമിച്ചിരുന്നെന്ന് മാധ്യമങ്ങൾ വെളിപ്പെടുത്തി.
ഒരു വെബ്സൈറ്റിൽ യു.എ.ഇയുടെ ലോക സമാധാന അംബാസഡറായി പ്രതിയെ പരിചയപ്പെടുത്തുന്നതായും മറ്റൊരു വെബ്സൈറ്റിൽ ദുബൈ ആസ്ഥാനമായുള്ള ഒരു കൂട്ടായ്മയുടെ സ്ഥാപകനും ചെയർമാനുമായി വിശേഷിപ്പിക്കപ്പെടുന്നതായും കോടതി രേഖകളിൽ പറയുന്നു. 2021ന്റെ തുടക്കത്തിൽ ഇയാൾ, നിക്ഷേപകർ ഫണ്ടുകൾ വീണ്ടെടുക്കാൻ ശ്രമിക്കുന്നത് ഒഴിവാക്കാൻ പാപ്പരായതായി കാണിക്കാൻ അപേക്ഷിച്ചതായും കണ്ടെത്തിയിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.