ദുബൈ: ദുബൈ വിമാനത്താവളത്തിന്റെ വളർച്ച കൺമുന്നിൽ കണ്ട് വളർന്നയാളാണ് തൃശൂർ ഇരിങ്ങാലക്കുട സ്വദേശി ബാബു പുഷ്പാംഗദൻ. 17 ബേ മാത്രമുണ്ടായിരുന്ന ദുബൈ വിമാനത്താവളം മൂന്ന് വമ്പൻ ടെർമിനലിലേക്ക് വളർന്ന് പന്തലിച്ചപ്പോൾ ഒപ്പം ബാബുവും വളർന്നു. 42 വർഷം ഈ വിമാനത്താവളത്തിനൊപ്പം പ്രവർത്തിച്ച ബാബു ഒടുവിൽ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നു.1980ലാണ് ബാബു ദുബൈയിൽ എത്തുന്നത്. മുംബൈ വരെ ട്രെയിനിൽ എത്തി അവിടെ നിന്നായിരുന്നു ദുബൈക്ക് വിമാനം കയറിയത്. ഒമ്പത് മാസത്തോളം പല ജോലികൾ ചെയ്ത് കഴിഞ്ഞു. വിമാനത്താവളത്തിൽ ജോലിയുണ്ടായിരുന്ന ചെറിയച്ഛൻ ചന്ദ്രൻ വഴിയാണ് ദുബൈ എയർപോർട്ടിൽ പാസഞ്ചർ സർവിസിൽ ജോലിയിൽ പ്രവേശിക്കുന്നത്.
എയർപോർട്ടിന്റെ ഓരോ വളർച്ചയും നേരിൽ കണ്ടറിയാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട് ബാബുവിന്. എയർപോർട്ടിലെ സ്പെഷൽ ഹാൻഡ്ലിങ് വിഭാഗത്തിൽ പാസഞ്ചർ എക്യുപ്മെന്റ് ഓപറേറ്ററായാണ് ജോലി ചെയ്തിരുന്നത്. പ്രായമായവർക്കും രോഗികൾക്കും സഹായമൊരുക്കുന്ന വിഭാഗമാണിത്. പലതവണ പ്രമോഷന് അവസരം ലഭിച്ചിട്ടും ഈ സെഷനിൽനിന്ന് മാറാൻ മനസ്സ് വന്നില്ലെന്ന് ബാബു പറയുന്നു. മനുഷ്യപ്പറ്റുള്ള ജോലിയാണിതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. അത് നൽകുന്ന സംതൃപ്തി എത്ര പ്രമോഷൻ കിട്ടിയാലും ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
നിരവധി വി.വി.ഐ.പികളെ കാണാനും അവർക്ക് സേവനമൊരുക്കാനും ബാബുവിന് ഇതിനിടെ അവസരം ലഭിച്ചു. ദുബൈ ഭരണാധികാരിയായിരുന്ന ശൈഖ് റാശിദ് ബിൻ സഈദ് ആൽ മക്തൂം, ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയി, ശ്രീലങ്കൻ പ്രധാനമന്ത്രിയായിരുന്ന സിരിമാവോ ബണ്ഡാരനായകെ തുടങ്ങിയവർക്കെല്ലാം വിമാനത്താവളത്തിൽ സേവനം ചെയ്യാൻ കഴിഞ്ഞു.നാട്ടിൽ അധ്യാപികയായിരുന്ന ഭാര്യ ലീന റിട്ടയറായ ശേഷം ദുബൈയിൽ ബാബുവിനൊപ്പമാണ്. മകൻ നിഖിൽ ഉമ്മുൽഖുവൈൻ ഗവൺമെന്റ് സർവിസിൽ ജോലി ചെയ്യുന്നു. മകൾ നിമിഷ ഖത്തറിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.