ദുബൈയിൽ നിർമാണം നടക്കുന്ന ട്രക്ക് റെസ്റ്റ് സ്റ്റോപ്പിെൻറ രൂപരേഖ
ദുബൈ: ട്രക്കുകൾക്കും ഡ്രൈവർമാർക്കും വിശ്രമിക്കുന്നതിനും പാർക്ക് ചെയ്യുന്നതിനും നിർമിക്കുന്ന ട്രക്ക് റെസ്റ്റ് സ്റ്റോപ്പിെൻറ നിർമാണം പകുതി പൂർത്തിയായി. എമിറേറ്റ്സ് റോഡിൽ നിർമാണം പുരോഗമിക്കുന്ന പാർക്കിങ് പ്രദേശം യാഥാർഥ്യമാകുന്നതോടെ 100 ട്രക്കുകൾക്ക് ഒരേസമയം പാർക്ക് ചെയ്യാൻ കഴിയുമെന്ന് ആർ.ടി.എ ഡയറക്ടർ ജനറൽ മത്താർ അൽ തായർ പറഞ്ഞു. യു.എ.ഇയിൽ ആദ്യമായാണ് ഇത്രയും വലിയ ട്രക്ക് പാർക്കിങ് ഒരുക്കുന്നത്.
ആർ.ടി.എ ഓഫിസ്, വെയർ ഹൗസ്, റസ്റ്റാറൻറ്, ഷോറൂം, ഇന്ധനം നിറക്കാനുള്ള സൗകര്യം എന്നിവയും ഇവിടെയുണ്ടാകും. സ്വകാര്യ-സർക്കാർ സംയുക്ത സംരംഭമായാണ് ഇത് നടപ്പാക്കുന്നത്. വലിയ വാഹനങ്ങളുടെ ഡ്രൈവർമാർക്ക് ഏറെ ആശ്വാസം പകരുന്ന പദ്ധതിയാണിത്. അഞ്ച് ഹെക്ടറിലാണ് പദ്ധതി പൂർത്തിയാക്കുന്നത്. ട്രക്കുകളുടെ സ്പെഷലൈസ്ഡ് ടെസ്റ്റിങ് കേന്ദ്രങ്ങളും ഇവിടെയുണ്ടാകും. ഹൈവേയുടെ അരികിലും ജനങ്ങൾ താമസിക്കുന്ന പ്രദേശങ്ങളിലും ട്രക്കുകൾ പാർക്ക് ചെയ്യുന്നതിന് പരിഹാരം ലക്ഷ്യമിട്ടാണ് പ്രത്യേക സ്ഥലം ഒരുക്കുന്നത്. ട്രക്കുകളുണ്ടാക്കുന്ന അപകടങ്ങളും ഗതാഗത പ്രശ്നങ്ങളും ഇതോടെ കുറയും.
ഇത് ആർ.ടി.എക്ക് മറ്റൊരു വരുമാനമാർഗം കൂടിയാകും. ദിവസവും ദുബൈയിൽ 1.45 ലക്ഷം ട്രിപ്പുകളിലായി 30 ലക്ഷം ടൺ ലോഡാണ് ട്രക്കുകളിൽ കൈകാര്യം ചെയ്യുന്നത്.നിലവിൽ 18 ട്രക്ക് റെസ്റ്റ് സ്റ്റോപ്പുകൾ ഹൈവേകളിലുണ്ട്. ഇവിടെ 538 ട്രക്കുകൾക്ക് പാർക്ക് ചെയ്യാൻ സൗകര്യമുണ്ട്. ട്രക്ക് യാത്രക്ക് നിരോധനമുള്ള സമയങ്ങളിൽ ഡ്രൈവർമാർക്ക് വളരെ ഉപകാരപ്പെടുന്ന സംവിധാനമാണിത്. ഇതിന് പുറമെ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിന് സമീപത്തെ ജബൽ അലി ഇൻഡസ്ട്രിയൽ ഏരിയ മൂന്നിലും എമിറേറ്റ്സ് റോഡിന് സമീപത്തെ അൽ അയ്യാസിലും രണ്ട് ട്രക്ക് റെസ്റ്റ് സ്റ്റോപ്പുകൾ കൂടി നിർമിക്കാൻ പദ്ധതിയുണ്ട്.ഈ വർഷം ഡിസംബറിൽ ടെൻഡർ നടപടികൾ പൂർത്തിയാക്കും. ദുബൈ ഇൻഡസ്ട്രിയൽ സിറ്റിയിലും ഇത്തരമൊന്ന് സ്ഥാപിക്കാനുള്ള പഠനം നടന്നുകൊണ്ടിരിക്കുന്നുവെന്നും അൽ തായർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.