ദോഹ: പ്രമേഹ ബാധിതർക്ക് ആരോഗ്യ നിയന്ത്രണത്തിന് ഒരു ഉപദേശകനെപോലെ കൂട്ടാവാൻ മൊബൈൽ ആപ് അവതരിപ്പിച്ച് ഖത്തർ ഡയബറ്റിക് അസോസിയേഷൻ (ക്യൂ.ഡി.എ). ഒരു ഡോക്ടറെയോ ആരോഗ്യ വിദഗ്ധനെയോ പോലെ പ്രമേഹത്തിന് ചികിത്സ തേടുന്നവർക്ക് എല്ലാവിധ ഉപദേശങ്ങളും ഓർമപ്പെടുത്തലുകളും വ്യായാമ നിർദേശങ്ങളും തുടങ്ങി എല്ലാ വിവരങ്ങളും ലഭ്യമാക്കുന്ന മികച്ചൊരു കൂട്ടുകാരനായാണ് ആപ്പിനെ വികസിപ്പിച്ചത്. രോഗികൾക്ക്, മാത്രമല്ല പ്രമേഹത്തെ അറിയാനും മുൻകരുതലെടുക്കാൻ ഒരുങ്ങുന്നവർക്കുമെല്ലാം ഈ ആപ്പിൽ ഇടമുണ്ട്.
‘ക്യു.ഡി.എ’ എന്ന പേരിൽ ഐഫോണിലും ആൻഡ്രോയിഡ് ഫോണിലും ലഭ്യമായ ആപ്പിൽ ഉപഭോക്താക്കൾക്ക് പ്രമേഹ നിയന്ത്രണ സേവനങ്ങളെല്ലാം സ്വന്തമാക്കാൻ കഴിയും. മൊബൈൽ നമ്പറും, ക്യു.ഐ.ഡിയും പേരും ഇ മെയിൽ വിലാസവും സഹിതം ആപ്പിൽജോയിൻ ചെയ്യാം.
ടൈപ്പ് വൺ, ടൈപ്പ് ടൂ മുതൽ പ്രീ ഡയബറ്റിക് സ്റ്റേജുവരെയുള്ള രോഗ വിവരങ്ങൾ നൽകുന്നതിന് അനുസരിച്ച് ഉപയോക്താവിന് ആവശ്യമായ അറിവുകൾ ലഭ്യമാക്കും. പ്രമേഹരോഗികൾക്കുള്ള പരിചരണത്തിന്റെ തുടർച്ച മെച്ചപ്പെടുത്തുകയാണ് ആപ്ലിക്കേഷന്റെ ലക്ഷ്യമെന്ന് ഖത്തർ ഡയബറ്റിസ് അസോസിയേഷൻ ഹെൽത്ത് കെയർ മേധാവി ഡോ. അമൽ ആദം പറഞ്ഞു.
രോഗിയുടെ അവസ്ഥ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് മെഡിക്കൽ ടീമിൽ നിന്നുള്ള പതിവ് ആശയവിനിമയവും മാർഗനിർദേശവും അനിവാര്യമാണ്. ഈ പിന്തുണ ഉറപ്പാക്കാനും രോഗികളുമായി തുടർച്ചയായ ഫോളോ-അപ് നിലനിർത്താനും പുതിയ ആപ് ലക്ഷ്യമിടുന്നു. സാധാരണ ആശയവിനിമയ മാർഗങ്ങൾക്ക് പുറമേ ക്യു.ഡി.എ പുറത്തിറക്കിയ പുതിയ ആപ് രോഗികളിൽ കൂടുതൽ നിരീക്ഷണവും പിന്തുണയും സാധ്യമാക്കുമെന്നും ഡോ. അമൽ ആദം വിശദീകരിച്ചു.
രോഗികൾക്കും സമൂഹത്തിനും സേവനം നൽകുന്ന ഗുണനിലവാര മാനദണ്ഡങ്ങൾ കണക്കിലെടുത്ത് നൂതനമായ രീതിയിൽ രൂപകൽപന ചെയ്താണ് ആപ് പുറത്തിറക്കിയിരിക്കുന്നതെന്ന് ക്യു.ഡി.എ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. അബ്ദുല്ല അൽ ഹമാഖ് പറഞ്ഞു. പ്രമേഹരോഗികളെ പരിപാലിക്കുന്നതിനും അവരുടെ ജീവിതനിലവാരം ഉയർത്തുന്നതിനുമുള്ള പ്രതിബദ്ധതയുടെ ചട്ടക്കൂടിലാണ് ആപ് പുറത്തിറക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രമേഹം വരാൻ സാധ്യതയുള്ളവർക്ക് ശരീരഭാരം നിയന്ത്രിക്കാനുള്ള പോഷകാഹാര പദ്ധതി വികസിപ്പിക്കാനും അപകടസാധ്യത ഘടകങ്ങൾ കുറക്കാനും പ്രമേഹം തടയാനുമുള്ള വഴികൾ ചർച്ച ചെയ്യാനും, ഖത്തറിന് പുറത്തുള്ളവർക്കും ആപ് മുന്നോട്ടു വെക്കുന്ന സേവനങ്ങൾ പ്രയോജനപ്പെടുത്താമെന്നും മെഡിക്കൽ ടീമുമായി ആശയവിനിമയം സാധ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.