മലപ്പുറം: ജില്ലയിലെ വള്ളിക്കുന്ന്, ചേലേമ്പ്ര, കുഴിമണ്ണ, പള്ളിക്കൽ ഗ്രാമപഞ്ചായത്തുകളിലുണ്ടായ മഞ്ഞപ്പിത്ത ബാധയെ തുടർന്ന് പ്രതിരോധ പ്രവർത്തനം ഊർജിതമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.
ജില്ലയിൽ ജൂണിൽ മാത്രം 1761 മഞ്ഞപ്പിത്തകേസുകൾ റിപ്പോർട്ട് ചെയ്തതായി ഡി.എം.ഒ ഡോ. ആർ. രേണുക അറിയിച്ചു. ഇതിൽ 154 എണ്ണം സ്ഥിരീകരിച്ചതും 1607 എണ്ണം സംശയാസ്പദവുമായ കേസുകളുമാണ്. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് അത്താണിക്കൽ -245, കുഴിമണ്ണ -91, മൂന്നിയൂർ -85, ചേലേമ്പ്ര -53, കൊണ്ടോട്ടി -51, തിരൂരങ്ങാടി -48, പരപ്പനങ്ങാടി -48, നന്നമ്പ്ര -30 എന്നിവിടങ്ങളിലാണ്.
ഈ പ്രദേശങ്ങളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ തദ്ദേശഭരണസ്ഥാപനങ്ങളുടെയും ഇതര വകുപ്പുകളുടെയും സഹകരണത്തോടെ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കിയതായി ഡി.എം.ഒ അറിയിച്ചു. പ്രദേശത്തെ കിണറുകൾ മൂന്നു ദിവസത്തിലൊരിക്കൽ ക്ലോറിനേറ്റ് ചെയ്ത് വെള്ളം ശുചിയാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. സന്നദ്ധ, ആരോഗ്യപ്രവർത്തകർ വീടുകൾ കയറി ആരോഗ്യബോധവത്കരണവും നടത്തുന്നുണ്ട്. പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മൈക്ക് പ്രചാരണവും നടത്തുന്നുണ്ട്.
ജ്യൂസ് മുതലായ തണുത്ത പാനീയങ്ങൾ തയാറാക്കാനായി തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.തിള വന്നതിനുശേഷം ചുരുങ്ങിയത് മൂന്നു മിനിറ്റെങ്കിലും വെള്ളം തിളപ്പിക്കണം, അതിനുശേഷം മാത്രമേ കുടിക്കാൻ ഉപയോഗിക്കാൻ പാടുള്ളൂ. തണുത്തതും തുറന്നുവെച്ചതുമായ യാതൊരു ഭക്ഷണ സാധനങ്ങളും കഴിക്കരുത്.ഭക്ഷണം കഴിക്കുന്നതിനു മുമ്പും, ശുചിമുറി ഉപയോഗിച്ച ശേഷവും കൈകൾ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകണം.രോഗലക്ഷണങ്ങൾ കണ്ടാൽ മൂന്ന് ആഴ്ചയെങ്കിലും സമ്പർക്കം ഒഴിവാക്കുക.രോഗലക്ഷണം അവഗണിക്കരുത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.