സത്യപ്രതിജ്ഞയിൽ ‘ജയ് ഫലസ്തീൻ’ മുഴക്കി ഉവൈസി VIDEO

ന്യൂഡൽഹി: ലോക്സഭയിൽ സത്യപ്രതിജ്ഞ ചെയ്ത ശേഷം ഫലസ്തീൻ ജയിക്കട്ടെ എന്ന മുദ്രാവാക്യം മുഴക്കി മജ്‌ലിസെ ഇത്തിഹാദുൽ മുസ്‍ലിമീന്‍ നേതാവ് അസദുദ്ദീൻ ഉവൈസി. ഇന്ന് അഞ്ചാം തവണയും എം.പിയായി സത്യപ്രതിജ്ഞ ചെയ്യവെയാണ് ഉവൈസി ‘ജയ് ഫലസ്തീൻ...’ വിളിച്ചത്.

18-ാം ലോക്സഭയിൽ അംഗമായി സത്യപ്രതിജ്ഞ ചൊല്ലാൻ ഉവൈസിയെ വിളിച്ചപ്പോൾ ബി.ജെ.പി എം.പിമാർ ജയ് ശ്രീറാം വിളിച്ചിരുന്നു. തുടർന്ന് സത്യപ്രതിജ്ഞ ചെയ്ത അദ്ദേഹം ഒടുവിൽ ‘ജയ് ഭീം, ജയ് മീം, ജയ് തെലങ്കാന, ജയ് ഫലസ്തീൻ, തക്ബീർ അല്ലാഹു അക്ബർ...’ എന്ന് വിളിച്ചാണ് അവസാനിപ്പിച്ചത്.

അതേസമയം, ജയ് ഫലസ്തീൻ വിളിച്ചതിനെതിരെ ബി.ജെ.പി എം.പിമാർ രംഗത്തെത്തി. ഉവൈസിക്കെതിരെ നടപടി വേണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ഒരു രാജ്യത്തെയും പിന്തുണയ്ക്കുകയോ എതിർക്കുകയോ ചെയ്യുന്നില്ല, എന്നാൽ സഭയിൽ ഏതെങ്കിലും രാജ്യത്തിന്‍റെ പേര് എടുക്കുന്നത് ശരിയല്ലെന്ന് പാർലമെന്‍ററി കാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു.

എന്നാൽ, ജയ് ഫലസ്തീൻ എന്ന് പറയുന്നതിൽനിന്ന് തന്നെ വിലക്കുന്ന ഒരു വ്യവസ്ഥയും ഭരണഘടനയിൽ ഇല്ലെന്ന് ഉവൈസി പ്രതികരിച്ചു.

‘നീതി വേണം മണിപ്പൂരിന്’, ലോക്സഭയിൽ പ്രകമ്പനമായി മുദ്രാവാക്യം

ന്യൂഡൽഹി: മണിപ്പൂരിൽനിന്നുള്ള കോൺഗ്രസ് എം.പിമാരായ പ്രഫ. അൻഗോംച ബിമോൽ അകോയിസാമും ആൽഫ്രഡ് കൻഗാമും സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെ ‘ജസ്റ്റിസ് ഫോർ മണിപ്പൂർ (മണിപ്പൂരിന് നീതി വേണം) വിളികളാൽ സഭ മുഖരിതമായി. ഇൻഡ്യ മുന്നണി അംഗങ്ങളാണ് അത്യുച്ചത്തിൽ മണിപ്പൂരിന് ഐക്യദാർഢ്യവുമായെത്തിയത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എം.പിമാർ എഴുന്നേറ്റുനിന്നാണ് ഇരുവരെയും സ്വാഗതം ചെയ്തത്.

ഭരണഘടനയുടെ പകർപ്പ് ഉയർത്തിക്കാട്ടി മീതേയ് ഭാഷയിലാണ് പ്രഫ. അൻഗോംച ബിമോൽ സത്യപ്രതിജ്ഞ ചെയ്തത്. നിറഞ്ഞ കരഘോഷത്തിനൊപ്പം ‘മണിപ്പൂർ.. മണിപ്പൂർ’ വിളിക​ളോടെയാണ് ഇന്നർ മണിപ്പൂർ ലോക്സഭ മണ്ഡലത്തിൽനിന്ന് വിജയശ്രീലാളിതനായെത്തിയ ബിമോലിനെ സത്യപ്രതിജ്ഞാ വേളയിൽ ഇൻഡ്യ മുന്നണി അംഗങ്ങൾ സ്വാഗതം ചെയ്തത്. പ്രഫ. ബിമോലിന് പിന്നാലെയാണ് ആ​ൽഫ്രഡ് എത്തിയത്. ഇംഗ്ലീഷിലായിരുന്നു അദ്ദേഹത്തിന്‍റെ സത്യപ്രതിജ്ഞ. 

Tags:    
News Summary - Asaduddin Owaisi chants Jai Palestine while taking oath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.