ഗുവാഹത്തി: ചൈനീസ് സൈന്യത്തിന്‍റെ നേതൃത്വത്തിൽ അരുണാചൽ പ്രദേശിലെ ഇന്ത്യൻ അതിർത്തി പ്രദേശങ്ങൾ കയ്യേറുന്നതായി കരസേന ഈസ്റ്റേൺ കമാൻഡ് മേധാവി ആർ.പി. കലിത. അതിർത്തിയിൽ സംഭവിക്കാനിടയുള്ള ഏതു സാഹചര്യവും നേരിടാന്‍ ഇന്ത്യ തയാറാണ്. തുടർച്ചയായ നവീകരണങ്ങളിലൂടെ ഇന്ത്യയും അതിർത്തിയിലെ സൗകര്യങ്ങൾ വർധിപ്പിക്കുന്നുണ്ടെന്നും ആർ.പി. കലിത പറഞ്ഞു.
അരുണാചലിലെ തിബറ്റ് മേഖലയിലെ യഥാർഥ നിയന്ത്രണ രേഖക്ക് (എൽ.എ.സി) അപ്പുറം ചൈന അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. റോഡ്, റെയിൽ, വ്യോമ, 5 ജി മൊബൈൽ നെറ്റ്‌വർക്ക് സൗകര്യങ്ങളെല്ലാം ഇതിലുൾപ്പെടും. അതിർത്തിയിലെ സ്ഥിതിഗതികൾ കരസേന തുടർച്ചയായി നിരീക്ഷിക്കുകയാണ്. ചൈനയുടേത് പോലെ അതിർത്തിയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാന്‍ ഇന്ത്യയും ശ്രമിക്കുന്നുണ്ട്. ചില പ്രദേശങ്ങളിലെ പ്രതികൂല കാലാവസ്ഥയാണ് പദ്ധതി പൂർത്തീകരിക്കുന്നതിൽ കാലതാമസമുണ്ടാക്കുന്നതെന്നും കമാൻഡ് മേധാവി വ്യക്തമാക്കി.
ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തികൾ ക്യത്യമായി നിർവചിക്കപ്പെടാത്തതാണ് കയ്യേറ്റങ്ങൾക്ക് പ്രധാന കാരണമായി ആർ.പി. കലിത ചൂണ്ടിക്കാട്ടുന്നത്. ഭാവിയിൽ കിഴക്കന്‍ അതിർത്തിയിൽ നേരിടാന്‍ പോകുന്ന എല്ലാ വെല്ലുവിളികളും ഏറ്റെടുക്കാന്‍ സൈന്യം തയാറാണ്. ഉഭയകക്ഷി കരാറുകളിലൂടെ രാജ്യങ്ങൾ തമ്മിലുള്ള പിരിമുറുക്കങ്ങൾ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും ഈസ്റ്റേൺ കമാൻഡ് മേധാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.