വഖഫ് ബില്ലിൽ മേൽ രാജ്യസഭയിൽ നടന്ന ചർച്ചയിൽ ജോൺ ബ്രിട്ടാസ് എം.പി സംസാരിക്കുന്നു
ന്യൂഡൽഹി: രാജ്യസഭയിൽ വഖഫ് ബോർഡ് ബിൽ ചർച്ചക്കിടെ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിക്കെതിരെ ആഞ്ഞടിച്ച് ജോൺ ബ്രിട്ടാസ് എം.പി. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ എമ്പുരാൻ സിനിമയിലെ മുന്ന എന്ന കഥാപാത്രത്തോടാണ് പേര് എടുത്തു പറയാതെ സുരേഷ് ഗോപിയെ ഉപമിച്ചത്. കേരളത്തിലെ മുനമ്പം ഉൾപ്പെടെയുള്ള വിഷയങ്ങൾ മുൻനിർത്തി ബി.ജെ.പി നടത്തുന്ന പ്രചാരണങ്ങളെയും ജബൽ പൂരിൽ ക്രിസ്ത്യാനികളെ അക്രമിച്ചതും പരാമർശിക്കവെയായിരുന്നു ബ്രിട്ടാസ് സുരേഷ് ഗോപിക്കെതിരെ ആഞ്ഞടിച്ചത്.
എമ്പുരാനിലെ മുന്നയെ പോലെ ഒരാൾ ഇവിടെയുണ്ടെന്നും ആ മുന്നയെ കേരളം തിരിച്ചറിയുമെന്നും ബ്രിട്ടാസ് പറഞ്ഞു. മലയാളിക്ക് ഒരു തെറ്റു പറ്റി. അത് വൈകാതെ തിരുത്തും. നേമത്തെ അക്കൗണ്ട് പൂട്ടിച്ചതു പോലെ തൃശൂരിലെ അക്കൗണ്ടും പൂട്ടിക്കുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ചർച്ചക്കിടെ ഗ്രഹാംസ്റ്റയിനിനെയും സ്റ്റാൻ സ്വാമിയെയും ബ്രിട്ടാസ് ഓർമിപ്പിച്ചു.
ഓരോ ദിവസവും ഉത്തരേന്ത്യയിൽ ക്രിസ്ത്യാനികൾക്കെതിരെ ആക്രമണം നടക്കുകയാണ്. ഇന്നും ജബൽപൂരിൽ ആക്രമണം നടന്നു.
കഴിഞ്ഞ വർഷം മാത്രം 700 ലേറെ ആക്രമണങ്ങളാണ് നടന്നത്. മണിപ്പൂരിൽ 200ലേറെ പള്ളികൾ കത്തിച്ചു. എന്നിട്ടും ക്രിസ്ത്യാനികളുടെ പേരിൽ മുതലക്കണ്ണീരൊഴുക്കുകയാണ് ബി.ജെ.പി അംഗങ്ങളെന്നും ജോൺ ബ്രിട്ടാസ് പരിഹസിച്ചു.
30 വെള്ളിക്കാശിന് യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിനെ പോലുള്ള ചിലരാണ് ഇവിടെയിരിക്കുന്നത്. മുനമ്പത്ത് ഒരാൾക്കും വീട് നഷ്ടപ്പെടില്ലെന്നും ഉത്തരേന്ത്യയിലെ പോലെ മസ്ജിദ് മറച്ച് മൂടിയിടേണ്ട അവസ്ഥ കേരളത്തിലെ ഒരു ആരാധനാലയങ്ങൾക്കും ഉണ്ടാവില്ലെന്നും എല്ലാവർക്കും സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യം കേരളത്തിലുണ്ടെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.