ഗൂഡല്ലൂർ: മസിനഗുഡിയിൽ മയക്കുവെടിവെച്ച് പിടികൂടിയ ശേഷം മൈസൂരിലെ പുനരുജ്ജീവന ക്യാമ്പിൽ എത്തിച്ച നരഭോജിക്കടുവയുടെ മയക്കം തെളിഞ്ഞു. 13 വയസുള്ള കടുവ കൂട്ടിൽ ഇരുന്ന് മുരളുകയും ഗർജ്ജിക്കുകയും ചെയ്യുന്നുണ്ടെന്ന് വനപാലകർ അറിയിച്ചു.
ക്യാമ്പിലെ ഡോക്ടർ സംഘം കടുവയുടെ സ്ഥിതിഗതികൾ വിലയിരുത്തിയതായി മുതുമല കടുവാ സങ്കേത അധികൃതർ അറിയിച്ചു. കടുവക്ക് പലയിടത്തും മുറിവേറ്റിട്ടുണ്ട്. ഹീമോഗ്ലോബിൻ അളവ് കുറഞ്ഞതും ക്ഷീണത്തിന് ഇടയാക്കിയിട്ടുണ്ട്. ഇതുകാരണം വയറിളക്കവും ഉണ്ട്. ഇതിനുള്ള മരുന്നുകൾ നകിയശേഷം ശനിയാഴ്ച രാവിലെ മുതൽ തീറ്റ നൽകിത്തുടങ്ങുമെന്ന് അധികൃതർ വ്യക്തമാക്കി.
21 ദിവസം നാടിനെ ഭീതിയിലാഴ്ത്തിയ നരഭോജിക്കടുവ ഒരു സ്ത്രീയടക്കം നാലുപേരെയും 30ലേറെ കന്നുകാലികളെയുമാണ് കൊന്നത്. വെള്ളിയാഴ്ച രാവിലെ മസിനഗുഡി വനമേഖലയിൽവെച്ചാണ് കടുവയെ പിടികൂടിയത്. മൂന്നാഴ്ചക്കാലമായി കേരള- തമിഴ്നാട് വനം ജീവനക്കാർ ഉൾപ്പെടെ 150 പേരടങ്ങുന്ന സംഘമാണ് കടുവയെ പിടികൂടാൻ നിയോഗിക്കപ്പെട്ടത്.
വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ തന്നെ മയക്കുവെടിയേറ്റിരുന്നു. എന്നാൽ കടുവ വനത്തിനുള്ളിലേക്ക് കടന്നു. പിന്നീട് പിടികൂടുകയായിരുന്നു.
കടുവയെ വെടിവെച്ച് കൊല്ലാൻ തമിഴ്നാട് വനം വകുപ്പ് ഉത്തരവിട്ടിരുന്നുെവങ്കിലും മദ്രാസ് ഹൈകോടതി ഇടപെട്ട് ജീവനോടെ പിടികൂടാൻ ഉത്തരവിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.