ഹിന്ദു പെൺകുട്ടിയോട് സംസാരിച്ചതിന് മുസ്‌ലിം വിദ്യാർഥിക്ക് ഹിന്ദുത്വവാദികളുടെ ക്രൂര മർദനം

ഭോപ്പാൽ: ഹിന്ദു പെൺകുട്ടിയുമായി സംസാരിച്ചതിന് മുസ്‌ലിം യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് ഹിന്ദുത്വവാദികൾ. മധ്യപ്രദേശിലെ ഖണ്ഡ്വ ജില്ലയിലാണ് സംഭവം. ഷഹബാസ് എന്ന യുവാവിനാണ് സംഘത്തിന്‍റെ ക്രൂര മർദനമേറ്റത്. ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകരാണ് മർദനത്തിന് പിന്നിലെന്ന് യുവാവിന്‍റെ കുടുബം വ്യക്തമാക്കി. ജനുവരി മൂന്നിന് നടന്ന മർദനത്തിന്‍റെ ദൃശ്യങ്ങൾ 17നാണ് പുറത്തുവരുന്നത്. 

സംഭവത്തിൽ ഷഹബാസിന്‍റെ പരാതിയിൽ കേസെടുത്ത പൊലീസ് ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അറിയിച്ചു. സ്വന്തം ​ഗ്രാമത്തിലെ പെൺകുട്ടിയുമായി റോഡരികിൽ വെച്ച് സംസാരിച്ചതിനാണ് മർദനം. ഷഹബാസിനെ ഒരു സംഘം ചോദ്യം ചെയ്യുന്നതും കൈയും വലിയ കമ്പുകളും ഉപയോ​ഗിച്ച് മർദിക്കുന്നതും ഷഹബാസ് നിലവിളിക്കുന്നതും സഹായത്തിനായി കേഴുന്നതും വീഡിയോയിൽ കാണാം.


'ബോംബെ ബസാറിൽ നിന്ന് മടങ്ങുകയായിരുന്നു ഞാൻ. എസ്.എൻ കോളജിന്‍റെ മുന്നിലെത്തിയപ്പോൾ ഒരു പെൺകുട്ടിയെ കണ്ടു. അവൾ ചില പുസ്തകങ്ങളെ കുറിച്ച് ചോദിച്ചു. ഇതിന് പിന്നാലെ കുറച്ചാളുകൾ വന്ന് എന്‍റെ പേര് ചോദിച്ചു. പേര് പറഞ്ഞതോടെ അവരെന്നെ പിടിച്ചുകൊണ്ടുപോയി. മെ​ഗാമാർട്ട് മാളിന്‍റെ പാർക്കിങ് ഏരിയയിലേക്ക് കൊണ്ടുപോയ ശേഷം മർദിക്കാൻ തുടങ്ങി. അവരെന്‍റെ പണവും തട്ടിയെടുത്തു. വലിയ കമ്പുകൾ കൊണ്ടുൾപ്പെടെയായിരുന്നു ക്രൂരമർദനം. ആക്രമണം മൂന്ന് മണിക്കൂറോളം നീണ്ടുനിന്നു. അതിനു ശേഷം അവർ എനിക്കെതിരെ വ്യാജ പരാതി നൽകി' -ഷഹബാസ് വ്യാഴാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. 


ഹിന്ദു ജാഗരൺ മഞ്ച് എന്ന സംഘടനയുടെ പ്രവർത്തകരാണ് മർദിച്ചതെന്ന് ഷഹബാസിന്‍റെ ബന്ധു പറഞ്ഞു. ഷഹബാസ് സംസാരിച്ച പെൺകുട്ടിയെ കൊണ്ട് ഇവർ ലൈംഗികാതിക്രമത്തിന് പരാതി കൊടുപ്പിച്ചതായും ബന്ധു പറഞ്ഞു. 

ആനന്ദ് എന്ന വ്യാജ പേരിൽ ഹിന്ദു പെൺകുട്ടിയെ ഷഹബാസ് പീഡിപ്പിക്കുന്നുവെന്നായിരുന്നു അവരുടെ പരാതി. എന്നാൽ അവരുടെ ആരോപണങ്ങൾ വ്യാജമാണെന്നും വാസ്തവ വിരുദ്ധമാണെന്നും ഷഹബാസ് വ്യക്തമാക്കി. 


ഖണ്ഡ്വയിലെ കോട്വാലി പൊലീസ് സ്റ്റേഷനിലാണ് യുവാവ് പരാതി നൽകിയത്. തട്ടിക്കൊണ്ടുപോയി മർദനം സ്ഥിരീകരിച്ച പൊലീസ് ആറ് പേരെ അറസ്റ്റ് ചെയ്തതായും വ്യക്തമാക്കി. 'ഷഹബാസിന്‍റെ പരാതിയിൽ ഞങ്ങൾ മർദക സംഘത്തിലെ ആറ് പേരെ അറസ്റ്റ് ചെയ്തു. അവരിപ്പോൾ ജയിലിലാണ്'- അദ്ദേഹം പറഞ്ഞു. പരാതിയിൽ, പ്രതികൾക്കെതിരെ ഐ.പി.സി 34, 294, 323, 506 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, മറ്റ് പ്രതികളേയും ഉടൻ പിടികൂടണം എന്ന് ഷ​ഹബാസ് ആവശ്യപ്പെട്ടു.

Tags:    
News Summary - Muslim Student Violently Thrashed For Talking To Hindu Female Classmate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.