ലഖ്‌നൗ: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ അതിവേഗം പടരുന്ന സാഹചര്യത്തിൽ അമിത ആശങ്ക വേണ്ടെന്ന് യു.പി മുഖ്യമന്ത്രി യോഗിആദിത്യനാഥ്. 'ഒമിക്രോൺ വേഗത്തിൽ പടരുന്നു. പക്ഷേ നിസാരമായ രോഗത്തിന് മാത്രമാണ് കാരണമാകുന്നത്. ഇത് വൈറൽ പനി പോലെയാണ്. മുൻകരുതലുകൾ ആവശ്യണെങ്കിലും പരിഭ്രാന്തരാകേണ്ട ആവശ്യമില്ല'-വാർത്ത ഏജൻസിയായ എ.എൻ.ഐയോട് യോഗി പറഞ്ഞു.
'ഡെൽറ്റ വൈറസ് പോലെ മാരകമായതല്ല ഒമിക്രോൺ. രോഗം സ്ഥിരീകരിച്ചവർ നാല്, അഞ്ച് ദിവസത്തിനുള്ളിൽ പൂർണ സുഖംപ്രാപിക്കും. മാർച്ച്-ഏപ്രിൽ കാലത്ത് പ്രചരിച്ചിരുന്ന ഡെൽറ്റ വൈറസ് ബാധിച്ചവർ സുഖം പ്രാപിക്കാൻ 15-25 ദിവസമെടുക്കുമായിരുന്നു. അത്തരം രോഗികളിൽ കോവിഡ് സങ്കീർണതകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഒമിക്രോണിന്റെ കാര്യം അങ്ങനെയല്ല. മുൻകരുതൽ ആവശ്യമെങ്കിലും പരിഭ്രാന്തരാകേണ്ടതില്ല'-അദ്ദേഹം കൂട്ടിച്ചേർത്തു.
നവംബർ അവസാനത്തോടെ രാജ്യത്ത് ആദ്യ കേസ് റിപ്പോർട്ട് ചെയ്തതിന് ശേഷം ഉത്തർപ്രദേശിൽ എട്ട് പേർക്ക് ഒമിക്രോൺ ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിൽ നാലുപേർ സുഖം പ്രാപിച്ചതായാണ് വിവരം
തിങ്കളാഴ്ച ഉത്തർപ്രദേശിൽ 552 പുതിയ കൊവിഡ് കേസുകൾകൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 17 ലക്ഷമായി. 22,916 പേരാണ് ഇതുവരെ കൊവിഡുമായി ബന്ധപ്പെട്ട സങ്കീർണതകൾ മൂലം മരിച്ചത്.
രാജ്യത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ ഉത്തർപ്രദേശും ഉൾപ്പെടുന്നു. ബിജെപി, കോൺഗ്രസ് തുടങ്ങിയ പാർട്ടികളും സമാജ്‌വാദി പാർട്ടി, ബിഎസ്പി തുടങ്ങിയ പാർട്ടികളും മത്സരിക്കുന്ന സംസ്ഥാനത്ത് രാഷ്ട്രീയ പ്രചാരണങ്ങളിലും റാലികളിലും കൊവിഡ് നിയന്ത്രണങ്ങളുടെ വ്യാപകമായ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
വൈറസിന്റെ രണ്ടാം തരംഗം ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനങ്ങളിലൊന്നായ ഉത്തർപ്രദേശിൽ ജനസംഖ്യയുടെ 50 ശതമാനം മാത്രമാണ് പൂർണമായും വാക്സിനേഷൻ സ്വീകരിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.