12ാം വയസിൽ ബലാത്സംഗത്തിന് ഇരയായി അമ്മയായി; ഉപേക്ഷിച്ച മകൻ അച്ഛനെ അന്വേഷിച്ചെത്തിയപ്പോൾ പരാതി നൽകി യുവതി

ഷാജഹാൻപുർ: സിനിമ കഥകളെ വെല്ലുന്ന യുവതിയുടെ ജീവിതകഥ േകട്ട് അമ്പരന്നിരിക്കുകയാണ് യു.പിയിലെ ഷാജഹാൻപുരിലെ പൊലീസ്. ജീവിതകാലം മുഴുവൻ തന്നെ വേട്ടയാടിയ ക്രൂരതയുടെ കഥയാണ് യുവതി പൊലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. 27 വർഷങ്ങൾക്ക് മുമ്പ് 12ാം വയസിൽ ബലാത്സംഗത്തിന് ഇരയാവുകയും ഗർഭിണിയാവുകയും ചെയ്യുകയായിരുന്നു ഇവരെന്ന് പൊലീസ് പറയുന്നു.


1994ൽ ഒരാൺകുഞ്ഞിന് ഇവർ ജന്മം നൽകി. കുട്ടിയെ ഉധംപൂരിലെ ബന്ധുക്കളെ ഏൽപ്പിച്ചശേഷം പെൺകുട്ടിയും കുടുംബവും റാംപൂരിലേക്ക് താമസംമാറ്റി. പിന്നീട് ഇവർ വിവാഹിതയായെങ്കിലും 10 വർഷത്തിനുശേഷം ബലാത്സംഗത്തിന് ഇരയായ വിവരം അറിഞ്ഞ ഭർത്താവ് ഉപേക്ഷിച്ചുപോയി. ബന്ധുക്കളോടൊപ്പം താമസിച്ചിരുന്ന യുവതിയെതേടി വർഷങ്ങൾക്ക് ശേഷം ഉപേക്ഷിച്ച മകൻ വന്നതോടെയാണ് യുവതിയുടെ ജീവിതം വീണ്ടും കീഴ്മേൽ മറിഞ്ഞത്.


മാതാപിതാക്കളെ അന്വേഷിച്ചായിരുന്നു യുവാവിെന്‍റ വരവ്. ബന്ധുക്കൾ പറഞ്ഞറിഞ്ഞ് അമ്മയെ കണ്ടെത്തിയ മകൻ പിതാവ് ആരാണെന്ന് അറിയണമെന്ന് വാശിപിടിച്ചതോടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. 27 വർഷങ്ങൾക്ക് മുമ്പ് തന്നെ ബലാത്സംഗം ചെയ്ത സഹോദരന്മാരായ രണ്ടുപേർക്കെതിരേയാണ് യുവതി പരാതി നൽകിയിരിക്കുന്നത്. സഹോദരിയോടും സഹോദരനോടും ഒപ്പം നഗരത്തിൽ താമസിക്കുകയായിരുന്ന യുവതിയെ ഒറ്റക്കായിരുന്നപ്പോൾ നാകി ഹസൻ എന്നയാൾ വീട്ടിൽ കയറി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പോലീസ് സൂപ്രണ്ട് സഞ്ജയ് കുമാർ പറയുന്നു.


പിന്നീട് പ്രതിയുടെ ഇളയ സഹോദരൻ ഗുഡ്ഡുവും ബലാത്സംഗം ചെയ്തു. ഇത് പലതവണ ആവർത്തിച്ചതായും യുവതി പരാതിയിൽ പറയുന്നു. സംഭവത്തിൽ സദർ ബസാർ പോലീസ് സ്റ്റേഷനിൽ രണ്ട് പ്രതികൾക്കെതിരെ കൂട്ടബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തതായും എസ്.പി പറഞ്ഞു. പോലീസ് കേസ് അന്വേഷിക്കുന്നുണ്ടെന്നും മകന്‍റെ ഡിഎൻഎ പരിശോധന നടത്തുമെന്നും കുമാർ പറഞ്ഞു. തന്‍റെ പരാതി സ്വീകരിക്കാൻ കോടതി വിസമ്മതിച്ചതിനെ തുടർന്ന് യുവതി കോടതിയെ സമീപിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.