പുനെ: കേന്ദ്ര സർക്കാറിന് 10 കോടി ഡോസ് കോവിഡ് വാക്സിൻ ഡോസ് ഒന്നിന് 200 രൂപ നിരക്കിലാണ് നൽകുന്നതെന്ന് കോവിഷീൽഡ് വാക്സിൻ നിർമാതാക്കളായ പുനെ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ സി.ഇ.ഒ അദാർ പൂനെവാല. സ്വകാര്യ വിപണിയിൽ ഡോസിന് 1000 രൂപ നിരക്കിലാണ് വാക്സിൻ ലഭ്യമാക്കുക. ആദ്യഘട്ടത്തിൽ 56.5 ലക്ഷം ഡോസ് വാക്സിനുമായി ട്രക്കുകൾ വിവിധ സംസ്ഥാനങ്ങളിലേക്ക് തിരിച്ചതായും അദ്ദേഹം പറഞ്ഞു.
ചരിത്രനിമിഷമാണിതെന്ന് പൂനെവാല പറഞ്ഞു. സർക്കാറിന് പ്രത്യേക നിരക്കിൽ വാക്സിൻ ഞങ്ങൾ വാഗ്ദാനം ചെയ്യുകയായിരുന്നു. ആദ്യഘട്ടത്തിൽ ലാഭം വേണ്ടെന്നാണ് തീരുമാനം. ആരോഗ്യപ്രവർത്തകർ, മുതിർന്നവർ, മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ തുടങ്ങിയവരുടെ സുരക്ഷയാണ് ലക്ഷ്യമിടുന്നത്. സർക്കാറിൽ നിന്ന് അനുമതി ലഭിച്ചാലുടൻ സ്വകാര്യ വിപണിയിൽ വാക്സിൻ ലഭ്യമാക്കും.
സർക്കാർ ആവശ്യപ്പെട്ടതിൽ 5.6 കോടി ഡോസ് വാക്സിൻ ഫെബ്രുവരിയോടെ ലഭ്യമാക്കും. ഏഴ് മുതൽ എട്ട് കോടി ഡോസ് വരെ ഒരു മാസം നിർമിക്കാൻ സാധിക്കും.
An emotional moment for the team at @SerumInstIndia as the first shipments of #Covishield finally leave for multiple locations across India. pic.twitter.com/AmrZLesmj5
— Adar Poonawalla (@adarpoonawalla) January 12, 2021
വാക്സിൻ വിവിധ സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്നതിന്‍റെ ചിത്രങ്ങൾ അദാർ പൂനെവാല ട്വീറ്റ് ചെയ്തു. ഓക്സ്ഫോഡ് സർവകലാശാലയും മരുന്ന് നിർമാതാക്കളായ ആസ്ട്രസെനേകയും ചേർന്ന് വികസിപ്പിച്ച കോവിഷീൽഡ് വാക്സിൻ ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്നത് പുനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.