ചിപ്‌സ് ചോദിച്ചിട്ട് കൊടുത്തില്ല; യുവാവിന് മദ്യപസംഘത്തിന്‍റെ ക്രൂര മര്‍ദനം

കൊല്ലം: കൊല്ലത്ത് പൊട്ടറ്റോ ചിപ്‌സ് നല്‍കാത്തതിന് യുവാവിനെ മദ്യപസംഘം ക്രൂരമായി മര്‍ദിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ് അക്രമികളിൽ ഒരാളെ അറസ്റ്റ് ചെയ്തു. കൊല്ലം ഇരവിപുരം സ്വദേശി മണികണ്ഠനെയാണ് അറസ്റ്റ് ചെയ്തത്. യുവാവിനെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

അക്രമത്തില്‍ പങ്കാളികളായ മൂന്ന് പേര്‍ ഒളിവിലാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ചിപ്സ് നല്‍കാത്തതിനാണ് തന്നെ കയ്യേറ്റം ചെയ്തതെന്ന് ആക്രമണത്തിന് ഇരയായ നീലകണ്ഠന്‍ പറയുന്നു. അതേസമയം, കോഴിയെ മോഷ്ടിച്ചെന്ന് ആരോപിച്ച് അക്രമികൾ മർദിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

കടയില്‍ നിന്നും ലേയ്സ് ചിപ്‌സ് വാങ്ങി കഴിച്ചു വരുന്നതിനിടെ സമീപത്തുണ്ടായിരുന്ന മദ്യപാനസംഘത്തിലെ ഒരാള്‍ ചിപ്സ് ആവശ്യപ്പെടുകയായിരുന്നു. ചിപ്‌സ് നല്‍കാന്‍ വിസമ്മതിച്ചതോടെ എട്ട് പേരടങ്ങുന്ന സംഘം ക്രൂരമായി മർദിക്കുകയായിരുന്നു എന്നാണ് നീലകണ്ഠന്റെ പരാതി.

അക്രമത്തില്‍ സാരമായി പരിക്കേറ്റ നീലകണ്ഠനെ കൊല്ലം ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരവിപുരം സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. 

Tags:    
News Summary - 19 yr old young man was brutally beaten by a gang of alcoholics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.