തദ്ദേശത്തില്‍ ഇന്ന് വിധി

തിരുവനന്തപുരം: സംസ്ഥാനരാഷ്ട്രീയത്തില്‍ നിര്‍ണായക വഴിത്തിരിവുകള്‍ക്ക് വഴിയൊരുക്കുന്ന ആ ദിനം ഇന്ന്. തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്‍െറ വോട്ടെണ്ണല്‍ ശനിയാഴ്ച നടക്കും. മാസങ്ങളുടെ വ്യത്യാസത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് ഫലം മുന്നണികള്‍ക്കും പാര്‍ട്ടികള്‍ക്കും നിര്‍ണായകം. 244 കേന്ദ്രങ്ങളില്‍ രാവിലെ എട്ടുമുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. എട്ടേകാലോടെ ആദ്യ ഫലം പുറത്തുവരും. പോസ്റ്റല്‍ വോട്ടുകള്‍ ആയിരിക്കും ആദ്യം എണ്ണുക.
1,199 തദ്ദേശസ്ഥാപനങ്ങളിലെ 21,871 വാര്‍ഡുകളിലെ 75,549 സ്ഥാനാര്‍ഥികളാണ് ജനവിധിക്ക് കാത്തിരിക്കുന്നത്. 941 ഗ്രാമപഞ്ചായത്തുകളിലെ 15,962 വാര്‍ഡുകള്‍,152 ബ്ളോക്പഞ്ചായത്തുകളിലെ 2,076, 14 ജില്ലാപഞ്ചായത്തുകളിലെ 331, 86 മുനിസിപ്പാലിറ്റികളിലെ 3,088, ആറ് മുനിസിപ്പല്‍ കോര്‍പറേഷനുകളിലെ 414 വാര്‍ഡുകളിലെ പ്രതിനിധികളാരെന്ന് ശനിയാഴ്ച വ്യക്തമാകും. ത്രിതലപഞ്ചായത്തുകളില്‍ ബ്ളോക്തലത്തിലുള്ള വിതരണ-സ്വീകരണ കേന്ദ്രങ്ങളും നഗരസഭകളില്‍ അതത് സ്ഥാപനങ്ങളുടെ വിതരണ-സ്വീകരണ കേന്ദ്രങ്ങളുമാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെയും സുരക്ഷക്ക് കര്‍ണാടകത്തില്‍ നിന്നുള്ള പത്ത് കമ്പനി ഉള്‍പ്പെടെ 57 കമ്പനി പൊലീസ് സേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. ജില്ലകളില്‍ ക്രമസമാധാനപാലനത്തിനുള്ള പൊലീസ് സംവിധാനത്തിനുപുറമേയാണിത്. വോട്ടെണ്ണല്‍ പുരോഗതി അപ്പപ്പോള്‍ അറിയുന്നതിന് ട്രെന്‍ഡ് (www.trend.kerala.gov.in) സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.