പരവൂരിലേത് ദേശീയദുരന്തമായി പ്രഖ്യാപിക്കാന്‍ റിപ്പോര്‍ട്ട് നല്‍കും –മന്ത്രിസഭാ ഉപസമിതി

കൊല്ലം: പരവൂര്‍ വെടിക്കെട്ടപകടം ദേശീയദുരന്തമായി പ്രഖ്യാപിക്കാനുള്ള റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭായോഗത്തില്‍ സമര്‍പ്പിക്കുമെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച് വിവരശേഖരണം നടത്തിയ മന്ത്രിസഭാ ഉപസമിതി. മന്ത്രിമാരായ അടൂര്‍ പ്രകാശ്, ഷിബു ബേബിജോണ്‍, വി.എസ്. ശിവകുമാര്‍ എന്നിവരാണ് ഉപസമിതി അംഗങ്ങള്‍.
അപകടത്തിനുപിന്നാലെ രക്ഷാപ്രവര്‍ത്തനത്തിനാണ് മുന്‍ഗണന നല്‍കിയത്. കുടിവെള്ളമടക്കം അടിയന്തര സഹായങ്ങളെല്ലാം ലഭ്യമാക്കാനായി. അടുത്തഘട്ടമായാണ് നാശനഷ്ടത്തിന്‍െറ കണക്കെടുപ്പ് തുടരുന്നത്. ഇതിന്‍െറ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടാകും ഉപസമിതി കൈമാറുക. സംഭവസ്ഥലത്ത് വിശദപരിശോധന നടത്തിയ സമിതിഅംഗങ്ങള്‍ പരിസരത്തെ വീടുകളും സന്ദര്‍ശിച്ചു. നാട്ടുകാരില്‍നിന്നും തദ്ദേശസ്ഥാപന മേധാവികളില്‍ നിന്നും മറ്റ് ഉദ്യോഗസ്ഥരില്‍ നിന്നും വിവരങ്ങള്‍ ആരാഞ്ഞു. പരവൂര്‍ മുനിസിപ്പല്‍ ഹാളില്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ ജനപ്രതിനിധികളുമായും ആശയവിനിമയം നടത്തി. പൊലീസടക്കം വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ വിലയിരുത്തലും സമിതി പരിശോധിച്ചു. കലക്ടര്‍ എ. ഷൈനാമോള്‍ സമിതി മുമ്പാകെ അപകടം സംബന്ധിച്ച റിപ്പോര്‍ട്ടും ദുരന്ത ശേഷമുള്ള ദുരിതാശ്വാസപ്രവര്‍ത്തനങ്ങളും വിശദീകരിച്ചു. 329 പേരാണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്. 1142 പേര്‍ ഒൗട്ട് പേഷ്യന്‍റ് വിഭാഗത്തില്‍ ചികിത്സ തേടി. അപകടമേഖലയില്‍ പകര്‍ച്ച രോഗങ്ങള്‍ വരാതിരിക്കാന്‍ നടപടിയെടുത്തിട്ടുണ്ട്. മാലിന്യം അതിവേഗം നീക്കണമെന്നാണ് ഉപസമിതിക്കൊപ്പം സ്ഥലത്തത്തെിയ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ആവശ്യപ്പെട്ടു.
ദുരന്തനിവാരണത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് വിദഗ്ധപരിശീലനം നല്‍കണമെന്ന് യോഗത്തില്‍ ജി.എസ്. ജയലാല്‍ എം.എല്‍.എ ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്ത് അധ്യക്ഷ കെ. ജഗദമ്മ, പരവൂര്‍ മുനിസിപ്പല്‍ അധ്യക്ഷന്‍ കെ.പി. കുറുപ്പ്, മറ്റ് ജനപ്രതിനിധികള്‍, പൊലീസ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മന്ത്രിസഭാ ഉപസമിതിയുടെ സിറ്റിങ്ങില്‍ പങ്കെടുത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.