പ്ളാച്ചിമട ബില്‍: കേന്ദ്ര ആഭ്യന്തര മന്ത്രിയെ തടയുമെന്ന് സമരസമിതി

പാലക്കാട്: നിയമസഭ ഐകകണ്ഠ്യേന പാസാക്കി കേന്ദ്രത്തിന് അയച്ചു കൊടുത്ത പ്ളാച്ചിമട ട്രൈബ്യൂണല്‍ ബില്‍ ആഭ്യന്തരമന്ത്രാലയത്തിന്‍െറ ഇടപെടലിനെ തുടര്‍ന്ന് രാഷ്ട്രപതി അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഫെബ്രുവരി 11ന് തിരുവനന്തപുരത്തത്തെുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിനെ തടയുമെന്ന് കോള വിരുദ്ധ സമര സമിതി ചെയര്‍മാന്‍ വിളയോടി വേണുഗോപാല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ കൊക്കകോളയുടെ താല്‍പര്യം സംരക്ഷിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിന്‍െറ ഭാഗമായാണ് കേന്ദ്ര മന്ത്രിയെ തടയാന്‍ തീരുമാനിച്ചിട്ടുള്ളത്.
2011ല്‍ പാസാക്കിയ ബില്ലിന്‍െറ കാര്യത്തില്‍ അഞ്ച് മന്ത്രാലയങ്ങള്‍ എതിര്‍പ്പ് രേഖപ്പെടുത്തി. എന്നാല്‍, ആഭ്യന്തര മന്ത്രാലയം പ്രസിഡന്‍റ് കത്തയച്ചതുകൊണ്ടാണ് ബില്ല് പാസാക്കാതെ തിരിച്ചയച്ചതെന്ന് അദ്ദേഹം ആരോപിച്ചു. സോളിസിറ്റല്‍ ജനറല്‍ കൊക്കകോളയുടെ അഭിഭാഷകരുടെ അഭിപ്രായത്തിനാണ് പ്രാധാന്യം നല്‍കിയിട്ടുള്ളത്. പ്ളാച്ചിമടയില്‍ നടന്ന അനിശ്ചിതകാല നിരാഹാരം അവസാനിപ്പിക്കുന്നതിന് മുമ്പ് നടത്തിയ ചര്‍ച്ചയില്‍ പട്ടികജാതി-വര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരം കൊക്കകോളക്കെതിരെ കേസെടുക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടും ഇതുവരെ പൊലീസ് അന്വേഷണം തുടങ്ങിയിട്ടില്ല.
 ഐക്യദാര്‍ഢ്യസമിതി ചെയര്‍മാന്‍ വിജയന്‍ അമ്പലക്കാട്, കണ്‍വീനര്‍മാരായ എം. സുലൈമാന്‍, കെ.വി. ബിജു എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.