മതവിഷയങ്ങളില്‍ ശരീഅത്ത് പാലിക്കാത്തവരുടെ അഭിപ്രായങ്ങള്‍ സ്വീകാര്യമല്ല –കാന്തപുരം

കോഴിക്കോട്: ജീവിതത്തില്‍ ഇസ്ലാമിക നിയമങ്ങള്‍ പാലിക്കാത്തവര്‍ക്ക് ഇസ്ലാമിന്‍െറ സ്ത്രീനിലപാടുകളെക്കുറിച്ച് തീര്‍പ്പുപറയാന്‍ അവകാശമില്ളെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി  കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍.മര്‍കസ് കോഴിക്കോട്ട് സംഘടിപ്പിച്ച അന്താരാഷ്ട്ര മീലാദ് സമ്മേളനത്തില്‍ പ്രവാചകസ്നേഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും ഒരു കാര്യത്തില്‍ ശരീഅത്തിനെ വിമര്‍ശിക്കുന്നവര്‍, ജീവിതത്തിന്‍െറ മറ്റു മേഖലകളില്‍ ഇസ്ലാമിക നിയമങ്ങള്‍ പാലിക്കുന്നവരാണോ എന്നത് പ്രധാനമാണ്. ഇസ്ലാം വിലക്കിയ പലിശവാങ്ങുന്നവര്‍ക്കും അതിനുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇസ്ലാമിന്‍െറ സ്ത്രീ നിലപാടുകളെക്കുറിച്ച് തീര്‍പ്പുപറയാന്‍ ധാര്‍മികമായി അവകാശമില്ല. സ്വന്തം സമ്പാദ്യത്തില്‍നിന്ന് പാവപ്പെട്ടവരുടെ അവകാശമായി ഇസ്ലാം കണക്കാക്കുന്ന നിര്‍ബന്ധ സകാത് ഒരിക്കല്‍പോലും കൊടുക്കാത്തവരാണ് മുസ്ലിംപേരുകളില്‍ ഇസ്ലാമിനെ വിമര്‍ശിക്കുന്ന പലരും. മതജീവിതം പാലിക്കാത്തവരുടെ മതത്തെക്കുറിച്ചുള്ള വിശദീകരണങ്ങളോ അഭിപ്രായങ്ങളോ മുസ്ലിംകള്‍ക്ക് ഗൗരവമായി എടുക്കാന്‍ തരമില്ല.

കവിത പഠിച്ചവര്‍ കവിത പഠിപ്പിക്കട്ടെ, ന്യൂറോളജി പഠിച്ചവര്‍ രോഗികളെ ശുശ്രൂഷിക്കട്ടെ. മതം പഠിച്ചവര്‍ മതനിയമങ്ങളും പഠിപ്പിക്കട്ടെ. അതല്ലാതെ, മലയാള സാഹിത്യവും പത്രപ്രവര്‍ത്തനവും പഠിച്ചവരും പ്രഫഷനായികൊണ്ട് നടക്കുന്നവരും ഖുര്‍ആനെ വിശദീകരിക്കാന്‍ നോക്കുന്നതും തലച്ചോറിനു ഓപറേഷന്‍ നടത്താന്‍ നോക്കുന്നതും ഒരുപോലെ വിഡ്ഢിത്തമാണ്.
മുമ്പൊരിക്കല്‍ കേരളത്തിലെ രാഷ്ട്രീയ നേതാവ് ശരീഅത്ത് നിയമങ്ങള്‍ മാറ്റിയെഴുതണമെന്നുപറഞ്ഞു. താന്‍ വിശ്വസിക്കുന്ന ഇസ്ലാമിനു പുറത്തുള്ള ഒരു പ്രത്യയശാസ്ത്രത്തെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം ആ ആവശ്യം ഉന്നയിച്ചത്. അദ്ദേഹത്തിന്‍െറ വിശ്വാസത്തിന്‍െറ അടിസ്ഥാനത്തില്‍ സ്വാഭാവികമായും ഏതൊരാള്‍ക്കും പറയാവുന്ന കാര്യം മാത്രമായിരുന്നു അത്. പക്ഷേ, അതേ ആശയങ്ങളില്‍ വിശ്വസിക്കുന്ന അദ്ദേഹത്തിന്‍െറ പിന്‍തലമുറക്കാര്‍ പറയുന്നത് ശരീഅത്തില്‍ അല്ല പ്രശ്നം, അതിന്‍െറ ഇക്കാലത്തെ വിശദീകരണങ്ങളിലാണ് എന്നാണ്. ഇത് വൈരുധ്യമാണ്.  
മതനിയമങ്ങള്‍ പറഞ്ഞതിന്‍െറ പേരില്‍ എന്‍െറ കോലം കത്തിച്ചവരോട് പരിഭവമില്ല. ഈ നിലപാടുകളുടെ പേരില്‍ എന്നെതന്നെ കത്തിച്ചാലും എനിക്ക് പ്രശ്നമില്ല. എന്‍െറ നിലപാടുകളുടെ അടിസ്ഥാനമായി ഞാന്‍ ഉയര്‍ത്തിപ്പിടിക്കുന്ന വിശുദ്ധ ഗ്രന്ഥങ്ങള്‍ കത്തിക്കാനുള്ള ആത്മവിശ്വാസമില്ലായ്മ കാരണമാണ് ഇവര്‍ക്ക് എന്‍െറ കോലം കത്തിക്കേണ്ടി വരുന്നത്. ആ ആത്മവിശ്വാസമില്ലായ്മ പ്രകടിപ്പിക്കാനുള്ള ഒരു കാരണമായിത്തീരാന്‍ കഴിഞ്ഞു എന്നതില്‍ ഒരു വിശ്വാസി എന്ന നിലയില്‍ എനിക്ക് അഭിമാനമേയുള്ളൂവെന്നും കാന്തപുരം പറഞ്ഞു.

മീലാദ് സമ്മേളനത്തിന് പ്രൗഢ സമാപനം
കോഴിക്കോട്: കടപ്പുറത്തേക്ക് ഒഴുകിയത്തെിയ ആയിരങ്ങളെ സാക്ഷിയാക്കി കാരന്തൂര്‍ മര്‍കസുസഖാഫത്തി സുന്നിയ്യ കോഴിക്കോട്ട് സംഘടിപ്പിച്ച അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന് പ്രൗഢ സമോപനം. ‘സ്നേഹമാണ് വിശ്വാസം’ എന്ന ശീര്‍ഷകത്തില്‍ നടത്തിയ സമ്മേളനത്തില്‍ വിവിധ രാഷ്ട്രങ്ങളില്‍നിന്ന് മതപണ്ഡിതരും വ്യത്യസ്ത ഭാഷകളില്‍ പ്രവാചക പ്രകീര്‍ത്തന സംഘങ്ങളും പങ്കെടുത്തു. തുനീഷ്യയിലെ സൈതൂന യൂനിവേഴ്സിറ്റി പ്രതിനിധിയായ ഡോ. മുഹമ്മദ് ഇഷ്തവി മുഖ്യാതിഥിയായിരുന്നു. അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ മദ്ഹുര്‍ റസൂല്‍ പ്രഭാഷണം നടത്തി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്‍റ് ഇ. സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു.
കോഴിക്കോട് കടപ്പുറത്ത് സജ്ജീകരിച്ച വിശാലമായ സമ്മേളന നഗരിയില്‍ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളില്‍നിന്നുള്ള വിശ്വാസികള്‍ പങ്കെടുത്തു. വിവിധ രാഷ്ട്രങ്ങളില്‍ നടന്നുവരുന്ന നബിദിനാഘോഷ പരിപാടികളുടെ സമാപ്തികുറിച്ചാണ് അന്താരാഷ്ട്ര മീലാദ് സമ്മേളനം സംഘടിപ്പിച്ചത്. അഹ്മദ് സഅ്ദ് അല്‍ അസ്ഹരി ബ്രിട്ടന്‍, ഒൗന്‍ മുഈന്‍ അല്‍ ഖദൂമി ജോര്‍ഡന്‍, റാശിദ് ഉസ്മാന്‍ അല്‍ സക്റാന്‍ സൗദി അറേബ്യ, ശൈഖ്  അഹ്മദ് ഇബ്രാഹീം സോമാലിയ, ജമാല്‍കലൂതി അമ്മാന്‍, അഹ്മദ് മുഹമ്മദ് ഹസന്‍ യമന്‍, ഖാജാ ശൗഖ തുര്‍ക്കി തുടങ്ങിയവര്‍ സംബന്ധിച്ചു.
വൈകീട്ട് നാലിന് സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ പതാക ഉയര്‍ത്തിയതോടെ അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന് തുടക്കമായി. മര്‍കസ് പ്രസിഡന്‍റ് സയ്യിദ് അലി ബാഫഖി പ്രാര്‍ഥന നിര്‍വഹിച്ചു. ചിത്താരി കെ.പി. ഹംസ മുസ്ലിയാര്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, സി. മുഹമ്മദ് ഫൈസി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, എന്‍.വി. അബ്ദുറസാഖ് സഖാഫി, അപ്പോളോ മൂസഹാജി തുടങ്ങിയവര്‍ സംസാരിച്ചു. സമാപന പ്രാര്‍ഥനക്ക് സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി, സയ്യിദ് ഫസല്‍ കോയമ്മ കുറാ എന്നിവര്‍ നേതൃത്വം നല്‍കി.
സമ്മേളനത്തിന്‍െറ മുന്നോടിയായി ഞായറാഴ്ച രാവിലെ പത്തിന് കാലിക്കറ്റ് ടവര്‍ കണ്‍വന്‍ഷന്‍ ഹാളില്‍ പണ്ഡിത സമ്മേളനവും ചര്‍ച്ചയും നടന്നു. തെരഞ്ഞെടുക്കപ്പെട്ട ഇരുനൂറ് പണ്ഡിതര്‍ സംബന്ധിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.