ടി.പി ശ്രീനിവാസനെ മർദിച്ച എസ്.എഫ്.ഐ നേതാവ് അറസ്റ്റിൽ

തിരുവനന്തപുരം: ടി.പി ശ്രീനിവാസനെ മർദിച്ച എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്‍റ് ജെ.എസ് ശരത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീനിവാസനെ അടിച്ച ശേഷം ഒളിവിൽ പോയ ഇയാളെ തിരുവനന്തപുരം ആയുർവേദ കോളജിന്‍റെ സമീപത്ത് നിന്നാണ് സിറ്റി ഷാഡോ പൊലീസ് കസ്റ്റഡിലെടുത്തത്.

ജെ.എസ് ശരത്തിനെ എസ്.എഫ്.ഐയിൽ നിന്ന് നേരത്തെ പുറത്താക്കിയിരുന്നു. എസ്.എഫ്.ഐ വിളപ്പിൽ ഏരിയാ പ്രസിഡൻറ് കൂടിയായ ശരത്‌ മലയിൻകീഴ് മേപ്പൂക്കര സ്വദേശിയാണ്. വധശ്രമം അടക്കം നിരവധി കേസുകളിൽ പ്രതിയാണ്. ശ്രീനിവാസനെ മർദിച്ച കേസിലെ മറ്റ് പ്രതികൾക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കി.

ആഗോള വിദ്യാഭ്യാസ സംഗമത്തിൽ പങ്കെടുക്കാൻ കോവളത്തെത്തിയ ശ്രീനിവാസനെ യാതൊരു പ്രകോപനവും കൂടാതെ ശരത് കരണത്ത് അടിക്കുകയായിരുന്നു. വിദ്യാഭ്യാസ സംഗമത്തിനെതിരെ എസ്.എഫ്.ഐ പ്രതിഷേധ സമരം നടത്തുന്നതിനിടയിൽ കോവളം ലീലാ ഹോട്ടലിലേക്ക് വന്ന ശ്രീനിവാസനെ എസ്.എഫ്.ഐക്കാർ തടഞ്ഞു.

തിരിച്ചു പോകാൻ അദ്ദേഹം കാറിനടുത്തേക്ക് നടക്കുമ്പോൾ ശരത് പിറകിൽ നിന്ന് കരണത്ത് അടിച്ചു. അടി കൊണ്ട ശ്രീനിവാസൻ നിലത്തു വീണു. സംഭവം നോക്കി നിന്ന രണ്ട് എസ്.ഐമാരെയും മൂന്നു പോലീസുകാരെയും തൃശൂർ പൊലിസ് അക്കാദമിയിലേക്ക് നിർബന്ധ പരിശീലനത്തിന് അയച്ചു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.