ടി.പി. ശ്രീനിവാസന്‍െറ കരണത്തടിച്ച എസ്.എഫ്.ഐ നേതാവ് റിമാന്‍ഡില്‍

കോവളം: ആഗോള വിദ്യാഭ്യാസ സമ്മേളന സ്ഥലത്തെ വിദ്യാര്‍ഥി പ്രതിഷേധത്തോടനുബന്ധിച്ച് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ ടി.പി. ശ്രീനിവാസനെ കരണത്തടിച്ചു വീഴ്ത്തിയ കേസില്‍ പിടിയിലായ പ്രതി മലയിന്‍കീഴ് മേപ്പൂക്കട മാധവത്തില്‍ ജെ.എസ്. ശരത്തിനെ(23) കോടതി റിമാന്‍ഡ് ചെയ്തു. സി.പി.എം നേതൃത്വം തള്ളിപ്പറഞ്ഞതിനെ തുടര്‍ന്ന് ജില്ലാ വൈസ് പ്രസിഡന്‍റായിരുന്ന ശരത്തിനെ എസ്.എഫ്.ഐയില്‍നിന്ന് പുറത്താക്കിയിരുന്നു. ഇതോടെ എസ്.എഫ്.ഐ ഓഫിസില്‍നിന്ന് പുറത്തിറങ്ങിയ ശരത്തിനെ ശനിയാഴ്ച ആയുര്‍വേദ കോളജിന് സമീപം വെച്ച് ഷാഡോ പൊലീസ് പിടികൂടുകയായിരുന്നു. കന്‍േറാണ്‍മെന്‍റ് സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ശരത്തിനെ കോവളം പൊലീസിനു കൈമാറി.

കാര്യവട്ടം കാമ്പസില്‍ വിദൂര വിദ്യാഭ്യാസ പദ്ധതിയില്‍ ഒന്നാം വര്‍ഷ എം.എ ഹിന്ദി വിദ്യാര്‍ഥിയാണ് ശരത്ത്. മലയിന്‍കീഴ് പൊലീസ് സ്റ്റേഷനില്‍ പടക്കം എറിഞ്ഞ കേസ്, 2012ല്‍ എ.ബി.വി.പി പ്രവര്‍ത്തകരെയും ഐ.ടി.ഐ പ്രിന്‍സിപ്പലിനെയും മര്‍ദിച്ച കേസ്, 2015ല്‍ നേമം ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് അനിതയുടെ മകന്‍ വിഷ്ണുവിനെ മര്‍ദിച്ച കേസ്, സമരങ്ങളില്‍ പൊതുമുതല്‍ നശിപ്പിച്ച കേസ് എന്നിങ്ങനെ ഒമ്പതോളം കേസുകള്‍ ശരത്തിനെതിരെ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.