ശാസ്താംകോട്ട: അര്‍ബുദബാധിതയായ മാതാവിനെ സന്ദര്‍ശിക്കാന്‍ സുപ്രീംകോടതിയുടെ അനുമതിയോടെ എത്തിയശേഷം ബംഗളൂരുവിലേക്ക് മടങ്ങിയ അബ്ദുന്നാസിര്‍ മഅ്ദനിക്ക് അന്‍വാര്‍ശ്ശേരിയില്‍ വികാരനിര്‍ഭരമായ യാത്രയയപ്പ്. നാനാജാതി മതസ്ഥരായ ആളുകളും അനുയായികളും അന്‍വാര്‍ശ്ശേരി യതീംഖാനയിലെ കുട്ടികളും ഉള്‍പ്പെടുന്ന ജനസഞ്ചയം കണ്ണീരോടെയാണ് മഅ്ദനിയെ യാത്രയാക്കിയത്.
മധ്യാഹ്ന നമസ്കാരത്തിനുശേഷം അന്‍വാര്‍ശ്ശേരി ജുമാമസ്ജിദില്‍ മഅ്ദനി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. മുക്കാല്‍ മണിക്കൂറോളം നീണ്ട പ്രാര്‍ഥനയുടെ ഒടുവില്‍ മസ്ജിദിലും പുറത്തും നിന്നവര്‍ കണ്ണീരോടെയാണ് മടങ്ങിയത്. ഇസ്ലാമിനും പരിശുദ്ധ ഖുര്‍ആനിനുമെതിരായ പാതയാണ് തീവ്രവാദത്തിന്‍േറതെന്നും യഥാര്‍ഥ സത്യവിശ്വാസി ഒരിക്കലും ഇതിലേക്ക് വഴുതിവീഴില്ളെന്നും മഅ്ദനി പ്രാര്‍ഥനക്കിടെ ചൂണ്ടിക്കാട്ടി. തീവ്രവാദത്തിനെതിരായ ചെറുത്തുനില്‍പ് ഓരോ വിശ്വാസിയുടെയും ഖുര്‍ആന്‍ ഉദ്ബോധിപ്പിക്കുന്ന കടമയാണെന്നും അദ്ദേഹം പറഞ്ഞു.
ഭാര്യ സൂഫിയയും മക്കളായ ഉമര്‍ മുഖ്താറും സലാഹുദ്ദീന്‍ അയ്യൂബിയും സന്തതസഹചാരികളായ മുഹമ്മദ് റജീബും ഷാനവാസും അദ്ദേഹത്തെ ബംഗളൂരുവിലേക്ക് അനുഗമിക്കുന്നുണ്ട്. മഅ്ദനിയെ യാത്രയാക്കാന്‍ പിതാവ് ടി.എ. അബ്ദുസ്സമദ് മാസ്റ്ററും പി.ഡി.പി നേതാക്കളും അന്‍വാര്‍ശ്ശേരിയിലുണ്ടായിരുന്നു. വൈകീട്ട് 3.55നാണ് മഅ്ദനിയുടെ ടെമ്പോ ട്രാവലര്‍ അന്‍വാര്‍ശ്ശേരിയുടെ മതില്‍ കടന്നിറങ്ങിയത്.വന്‍ പൊലീസ് സന്നാഹവും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.