മലയാളിയുടെ കുരുമുളക് ഉപയോഗം കൂടുന്നു; വിലയും കുതിപ്പില്‍

കൊച്ചി: കൊതിപ്പിക്കുന്ന എരിവിന് ഇത്ര വരില്ല മറ്റൊന്നുമെന്നായതോടെ കുരുമുളക് വില പിടിച്ചാല്‍ കിട്ടാത്ത ഉയരത്തിലേക്ക്. കറുത്ത പൊന്ന് എന്ന പ്രയോഗം അന്വര്‍ഥമാക്കുന്ന സുവര്‍ണകാലത്താണ് ഇപ്പോള്‍ കുരുമുളക്. കുരുമുളക് ഗാര്‍ബ്ള്‍ഡിന്‍െറ മൊത്തവില കിലോക്ക് 726 രൂപയാണിപ്പോള്‍. അണ്‍ഗാര്‍ബ്ള്‍ഡിന്  696ഉം. ആഭ്യന്തര ഉപയോഗം വലിയ തോതില്‍ കൂടുന്നതിനൊപ്പം ഉല്‍പാദനം ഇടിഞ്ഞതുമാണ് കുരുമുളകിന്‍െറ ഡിമാന്‍ഡ് ഉയര്‍ത്തുന്നത്.

കേരളത്തിന്‍െറ ഉപഭോഗം മാത്രം രണ്ടുവര്‍ഷത്തിനിടെ മൂന്നര ഇരട്ടിയായി. രാജ്യത്തെ ആഭ്യന്തര ഉപഭോഗം 55,000 ടണ്‍ വരെയാണ്. വത്തല്‍ മുളക് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളാണ് മലയാളികളെ കുരുമുളക് ഉപയോഗിക്കുന്ന ശീലത്തിലേക്ക് മാറ്റിയത്. ഇതോടെ യൂറോപ്പ് മാത്രമല്ല വിപണിയെന്നുവന്നത് സുഗന്ധവ്യഞ്ജനങ്ങളില്‍ കുരുമുളകിന്‍െറ തിളക്കം പൊടുന്നനെ വര്‍ധിപ്പിക്കുകയും ചെയ്തു.  രണ്ടാഴ്ചക്കിടെ കുരുമുളക് കിലോക്ക് 14രൂപ കൂടി. ഇറക്കുമതി ആരംഭിച്ചിട്ടും ആവശ്യത്തിന് തികയാത്ത സാഹചര്യത്തില്‍ വില താഴേക്ക് വരില്ളെന്ന് വ്യാപാരികള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍ക്ക് വിധേയമായെങ്കിലും വില ഉയര്‍ന്നുതന്നെയാണ്. കുറയുന്നത് ക്വിന്‍റലിന്മേല്‍ 100രൂപക്ക് അപ്പുറം പോകുന്നില്ല. എന്നാല്‍, കൂടുന്നതാകട്ടെ 200 മുതല്‍ 400 രൂപവരെ എന്നതാണ് ഒരുമാസത്തോളമായി തുടരുന്ന പ്രവണത. അണ്‍ഗാര്‍ബ്ള്‍ഡ് കുരുമുളകിന് 696 രൂപയാണ് ശനിയാഴ്ചത്തെ വില. ഗാര്‍ബ്ള്‍ഡിന്  726 രൂപയും. കഴിഞ്ഞ വര്‍ഷം ജൂണ്‍-ജൂലൈയില്‍ അണ്‍ഗാര്‍ബ്ള്‍ഡ് മുളകിന്‍െറ ഏറ്റവും ഉയര്‍ന്ന വില  633 രൂപയായിരുന്നു. അതേസമയം, മുന്‍ വര്‍ഷത്തെ ഉല്‍പാദനം  75,000 ടണ്ണായിരുന്നത് ഈ വര്‍ഷം 40,000 ടണ്ണായി കുറഞ്ഞു. ആഭ്യന്തര ഉപയോഗം ഓരോ വര്‍ഷവും കൂടി വരുമ്പോഴാണിത്.

അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ കുരുമുളകിന്‍െറ വില ടണ്ണിന് 11,500 ഡോളര്‍ വരെയായി കുതിച്ചുയര്‍ന്നിട്ടുണ്ട്. ഇന്ത്യന്‍ കുരുമുളകിനാണ് ഏറ്റവും ഡിമാന്‍ഡ്. അതേസമയം, ബ്രസീല്‍ കുരുമുളകിന് 8500 ഡോളറും ശ്രീലങ്കന്‍ മുളകിന് 9200 ഡോളറും  വിയറ്റ്നാം മുളകിന് 8700 ഡോളറുമാണ് വില.  ഇന്തോനേഷ്യയില്‍നിന്ന് ചരക്ക് വരുന്നില്ല. ശ്രീലങ്കയില്‍ സീസണ്‍ തുടങ്ങിയതിനാല്‍ അവരുടെ മുളകിന് വില ഇനിയും കുറയും. ലങ്കയില്‍നിന്ന് 2500 ടണ്‍ മുളക് തീരുവ ഇല്ലാതെ ഇറക്കുമതി ചെയ്യാന്‍ 12കമ്പനികള്‍ക്ക് സര്‍ക്കാര്‍ ലൈസന്‍സ് നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇറക്കുമതി തുടങ്ങിയാലും ഉടന്‍ വില കുറയാന്‍ ഇടയില്ളെന്നാണ് വ്യാപാരികളുടെ പക്ഷം. ഒരുമാസം 3000 ടണ്‍ മുളക് രാജ്യത്ത് ആവശ്യമുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.