കടകംപള്ളി ഭൂമിയിടപാട് : സലിംരാജിനെ ഒഴിവാക്കി സി.ബി.ഐ കുറ്റപത്രം

തിരുവനന്തപുരം: കടകംപള്ളി ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളിലൊന്നില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഗണ്‍മാന്‍ സലിംരാജിനെ ഒഴിവാക്കി സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. അഴിമതി നിരോധന നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ വിദ്യോദയ കുമാര്‍ ഉള്‍പ്പെടെ അഞ്ചു പ്രതികള്‍ക്കെതിരായ കുറ്റപത്രം തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചത്.

തിരുവനന്തപുരം കടകംപള്ളിയില്‍ 44.5 ഏക്കര്‍ ഭൂമി വ്യാജ തണ്ടപ്പേരുകളുണ്ടാക്കി തട്ടിയെടുത്തെന്ന പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നിസാര്‍ അഹമ്മദ്, സുഹ്റ ബീവി, മുഹമ്മദ് കാസിം, റുഖിയ ബീവി, മുന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ വിദ്യോദയ കുമാര്‍ എന്നിവരാണ് കേസിലെ പ്രതികള്‍.
സലിംരാജിനും ബന്ധുക്കള്‍ക്കും ഭൂമി തട്ടിപ്പില്‍ പങ്കുണ്ടെന്നും സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നുമായിരുന്നു പരാതിക്കാരുടെ ആരോപണം. എന്നാല്‍ ഇതിന് തെളിവ് കണ്ടത്തൊനായില്ളെന്ന് സി.ബി.ഐ കോടതിയെ ധരിപ്പിച്ചു.

60 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. ഹൈകോടതി ഉത്തരവിനെ തുടര്‍ന്ന് 2014 ഏപ്രില്‍ 24നാണ് കടകംപള്ളി ഭൂമിതട്ടിപ്പില്‍ സി.ബി.ഐ അന്വേഷണം ഏറ്റെടുത്തത്. അതേസമയം കടകംപള്ളി ഭൂമിതട്ടിപ്പില്‍ ഭീഷണിപ്പെടുത്തല്‍, ഗൂഢാലോചന എന്നിവയുമായി ബന്ധപ്പെട്ട പരാതിയില്‍  തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സലീംരാജിനെതിരെ സി.ബി.ഐ കേസ് നിലനില്‍ക്കുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.