ഒരു സ്കൂളില്‍ ഒരു യൂനിഫോം: ഈ അധ്യയനവര്‍ഷം നടപ്പാവില്ല

തൃശൂര്‍: ഒരു സ്കൂളില്‍ ഒന്നില്‍ കൂടുതല്‍ യൂനിഫോമുകള്‍ പാടില്ളെന്ന ബാലാവകാശ കമീഷന്‍ നിര്‍ദേശം ഈവര്‍ഷം നടപ്പാവില്ല. ഇതുസംബന്ധിച്ച ഉത്തരവ് നല്‍കാന്‍ വൈകിയതാണ് കാരണം. ഇതുസംബന്ധിച്ച ഉത്തരവ് ഇതുവരെ ലഭിക്കാത്തതിനാല്‍ കഴിഞ്ഞ വര്‍ഷത്തെ യൂനിഫോമുകള്‍ തുടരുമെന്നാണ് സ്കൂള്‍ അധികൃതരുടെ വാദം. നഗരങ്ങളില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ അടക്കവും ഗ്രാമങ്ങളില്‍ മാനേജ്മെന്‍റ് സ്കൂളുകളിലും ഒന്നില്‍ കൂടുതല്‍ യൂനിഫോമുകളാണ് കുട്ടികള്‍ക്കുള്ളത്.

ഫെബ്രുവരി 20 നല്‍കിയ പരാതിയുടെ അടിസഥാനത്തിലാണ് യൂനിഫോമുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ബാലാവകാശ കമീഷന്‍ നിര്‍ദേശം നല്‍കിയത്. എല്ലാ പ്രധാനാധ്യാപകര്‍ക്കും ഏപ്രിലില്‍ ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കണമെന്ന് ഡയറക്ടര്‍ക്ക് നല്‍കിയ ഉത്തരവിലുണ്ടായിരുന്നു. കമീഷന്‍ ഉത്തരവിന് സ്വീകരിച്ച നടപടികള്‍ 30 ദിവസത്തിനകം അറിയിക്കണമെന്ന നിര്‍ദേശവും പാലിക്കപ്പെട്ടില്ല.

കഴിഞ്ഞദിവസമാണ് ഇതുസംബന്ധിച്ച ഉത്തരവ് ഡി.പി.ഐ ഇറക്കിയത്. ഈ അധ്യയനവര്‍ഷം ഇത് കൃത്യമായി നടപ്പാക്കാനാവില്ളെന്നും അടുത്ത അധ്യയനവര്‍ഷം മുതല്‍ കര്‍ശനമായി നടപ്പാക്കുമെന്നും ഉത്തരവിലുണ്ട്. ഒരു സ്കൂളില്‍ ഒരു യൂനിഫോം മാത്രമേ പാടുള്ളൂവെന്നും മൂന്നുവര്‍ഷം അത് തുടരണമെന്ന് ഉത്തരവിലുണ്ട്. കഴിഞ്ഞ ദിവസം ഇറങ്ങിയ ഉത്തരവ് മുഴുവന്‍ സ്കൂളിലും ഇതുവരെ ലഭിച്ചിട്ടില്ല. ഒരു യൂനിഫോം എന്ന കാര്യം സര്‍ക്കാര്‍ അംഗീകരിച്ചുവെന്നും എന്നാല്‍, അടുത്ത അധ്യയനവര്‍ഷം മാത്രമേ ഇത് കൃത്യമായി പാലിക്കാനാവൂ എന്നും വിദ്യാഭ്യാസവകുപ്പ് അറിയിച്ചതായി ബാലാവകാശ കമീഷനംഗം എന്‍. ബാബു ‘മാധ്യമ’ത്തോട് പറഞ്ഞു.  

ചില സ്കൂളുകളില്‍ ഓരോ ദിവസവും ഓരോ യൂനിഫോം എന്ന നിയമമുണ്ടെന്നും ഇത് പാലിക്കാത്ത കുട്ടികളെ ക്ളാസിന് പുറത്താക്കുന്നുവെന്നും ഇക്കാര്യത്തില്‍ ബാലാവകാശ കമീഷന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് തൃശൂര്‍ കുരിയച്ചിറ സ്വദേശി ജിജു ആന്‍േറാ താഞ്ചനാണ് കമീഷനെ സമീപിച്ചത്. ഒരു യൂനിഫോം ധരിച്ച് ബസില്‍ കയറിയ വിദ്യാര്‍ഥി അന്നത്തെ യൂനിഫോം അല്ല ധരിച്ചതെന്ന് തിരിച്ചറിഞ്ഞ് വീട്ടില്‍പോയി വസ്ത്രം മാറാന്‍ ബസില്‍നിന്ന് ഇറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ച് മരിച്ചതായി ഇദ്ദേഹം കമീഷന് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇക്കാര്യത്തില്‍ കമീഷന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. വ്യത്യസ്ത സാമ്പത്തിക ചുറ്റുപാടുകളില്‍നിന്നും വരുന്നവര്‍ക്ക് വസ്ത്രങ്ങളുടെ പേരില്‍ മാനസിക വിഷമം ഉണ്ടാകാതിരിക്കാനാണ് ഒരേ തരത്തിലുള്ള വസ്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നും ഒരു സ്കൂളില്‍ വ്യത്യസ്ത ദിവസങ്ങളില്‍ വ്യത്യസ്ത യൂനിഫോം ധരിക്കണമെന്ന ഉത്തരവില്ളെന്നും ഡി.പി.ഐ അന്ന് കമീഷനെ അറിയിച്ചിരുന്നു.

വ്യത്യസ്ത യൂനിഫോമുകള്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. എല്ലാ പ്രധാനാധ്യാപകര്‍ക്കും ഏപ്രിലില്‍ ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കിയ ഉത്തരവ്. ഇതുസംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ 30 ദിവസത്തിനകം അറിയിക്കാനും കമീഷന്‍ നിര്‍ദേശിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.