ദു:ഖിക്കേണ്ട, അല്ലാഹു നമ്മോടൊപ്പമുണ്ട്

ഒരു വിശ്വാസിയെ സംബന്ധിച്ച് സദാസന്ദര്‍ഭത്തിലും അല്ലാഹുവിന്‍െറ കാവലിലും അവന്‍െറ സംരക്ഷണത്തിലുമാണ് ജീവിക്കുന്നത്, എന്ന ബോധം, അവന് പ്രധാനംചെയ്യുന്ന ഒരു സുരക്ഷിതത്വമുണ്ട്. ആ ഒരു തണലിലാണ് സത്യവിശ്വാസി സദാ ജീവിക്കേണ്ടത്. അല്ലാഹു പരിശുദ്ധ ഖുര്‍ആനില്‍ സൂറത്തുല്‍ അന്‍ആമില്‍ 61ാമത്തെ സൂക്തത്തില്‍ ഇങ്ങനെ പറയുന്നു: ‘അവനാണ് തന്‍െറ അടിമയുടെ മേല്‍ സര്‍വ അധികാരങ്ങളോടുംകൂടി നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്. അവന്‍ അവരുടെ മേല്‍ സംരക്ഷകരായിക്കൊണ്ട് മലക്കുകളെ അയക്കുന്നു.

’ഇത് സത്യവിശ്വാസിയുടെ ജീവിതത്തില്‍ സദാ ഉണ്ടായിരിക്കേണ്ട ഒരു ബോധമാണ്. ഞാന്‍ അല്ലാഹുവിന്‍െറ സംരക്ഷണത്തിലാണ് എല്ലാ സമയവുമുള്ളത്. അവനാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. എന്നോട് പറയപ്പെട്ടിട്ട സംഗതികള്‍ നിര്‍വഹിക്കുക മാത്രമാണ് എനിക്ക് ചെയ്യാനുള്ളത്. എന്നെ സംരക്ഷിക്കാനും, എന്നെ നിരീക്ഷിക്കാനുമൊക്കെ അല്ലാഹുവിന്‍െറ മാലാഖമാര്‍ സദാ ഉണ്ട്. ഈയൊരു ബോധം സത്യവിശ്വാസിയുടെ ഉള്ളില്‍ ആഴ്ന്നിറങ്ങിയാല്‍, ഐഹിക ജീവിതം വളരെ സമാധാനത്തോടും ശാന്തിയോടും കൂടി മുമ്പോട്ട് നീക്കാന്‍ സാധിക്കും.

ചെറിയ വിഷയങ്ങളില്‍ നാം വല്ലാതെ ദുഖിക്കുന്നത് ഈയൊരു ബോധമില്ലാത്തത് കൊണ്ടാണ്. മനസില്‍ ഈ വിശ്വാസം അടിയുറച്ച ഒരാളെ സംബന്ധിച്ചിടത്തോളം അത്തരം പ്രയാസങ്ങള്‍ ഉണ്ടാവുകയില്ല. അല്ലാഹു പരിശുദ്ധ ഖുര്‍ആനില്‍ ഇത് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്. ‘സത്യവിശ്വാസികള്‍ക്ക് പേടിയുടെ ആവശ്യമില്ല, അവര്‍ ദുഖിക്കുകയുമില്ല, നിങ്ങള്‍ ദുര്‍ബലരായി പോകേണ്ടതില്ല, നിങ്ങള്‍ ദുഖിക്കേണ്ടതുമില്ല, സത്യവിശ്വാസികളാണെങ്കില്‍ നിങ്ങള്‍ തന്നെയാണ് ഉന്നതര്‍.’ ഓരോരുത്തരെയും സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കുന്നതിന് അല്ലാഹു ഓരോ മാലാഖയെ നിശ്ചയിച്ചിരിക്കുന്നു.

പ്രവാചകന്‍മാരെക്കുറിച്ച് എണ്ണിപ്പറയപ്പെട്ട പല സന്ദര്‍ഭങ്ങളിലും അവര്‍ ഈയൊരു വിശ്വാസത്തെ മുറുകെപ്പിടിച്ചത് കാണാം. മുഹമ്മദ് നബി (സ)യുടെ പ്രശസ്തമായ വാചകം നമക്കറിയാം. സൗര്‍ ഗുഹയില്‍ ഒളിച്ചിരിക്കെ, ശത്രുക്കള്‍ തൊട്ടുമുമ്പില്‍ വന്നുനില്‍ക്കുമ്പോള്‍, അവരെങ്ങാനും താഴോട്ട് നോക്കിയാല്‍ ഞങ്ങളെ കാണുമെന്ന ബോധ്യത്തോടുകൂടി അബൂബക്കര്‍ സിദ്ദീഖ് (റ) പേടിച്ചപ്പോള്‍ പ്രവാചകന്‍ ഇങ്ങനെ പറഞ്ഞു: ‘തീര്‍ച്ചയായും അല്ലാഹു നമ്മോടൊപ്പമുണ്ട്.’
ഒപ്പം അല്ലാഹു ഉണ്ടെന്ന ബോധം സത്യവിശ്വാസിയുടെ വ്യക്തിപരമായ കാര്യങ്ങളിലും അവന്‍ അനുഷ്ഠിക്കുന്ന മതപരമായ സന്ദര്‍ഭങ്ങളിലുമെല്ലാം അല്ലാഹുവിന്‍െറ സഹായം ഉണ്ടാകും.

അല്ലാഹുവില്‍ എല്ലാം ഭരമേല്‍പിച്ച ഒരു വിശ്വാസിക്ക് ഭയപ്പെടാനും ദുഖിക്കാനും ഒന്നുമില്ല. ജീവിതത്തിന്‍െറ ഓരോഘട്ടത്തിലും അല്ലാഹു മലക്കുകളെ അയച്ച് അവനെ സഹായിക്കുന്നത് കാണാം. അല്ലാഹു നമുക്ക് നിശ്ചയിച്ചിരിക്കുന്ന ആയുസ് വരെ നമ്മെ സംരക്ഷിക്കുകയെന്നത് അല്ലാഹു ഏറ്റെടുത്ത ഒരു കാര്യമാണ്. അതുകൊണ്ട്, ദുഖിക്കാതെ ഭയപ്പെടാതെ സകലതും ബലിയര്‍പ്പിച്ചുകൊണ്ട് അടിയുറച്ച വിശ്വാസവുമായി മുമ്പോട്ടുപോവുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.