കൂത്തുപറമ്പില്‍ ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കളുടെ വീട്ടിനുനേരെ ബോംബേറ്

കൂത്തുപറമ്പ്: കൂത്തുപറമ്പിനടുത്ത ആമ്പിലാട് ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കളുടെ വീട്ടിനുനേരെ ബോംബേറ്. ആര്‍.എസ്.എസ് താലൂക്ക് പ്രചാര്‍ പ്രമുഖ് സി.കെ. സുരേഷ് ബാബുവിന്‍െറയും ബി.ജെ.പി ആമ്പിലാട് ബൂത്ത് ജനറല്‍ സെക്രട്ടറി നിഖില്‍ കൂറാറയുടെയും വീടുകള്‍ക്കുനേരെയാണ് ബോംബേറുണ്ടായത്. ഞായറാഴ്ച അര്‍ധരാത്രി പന്ത്രണ്ടരയോടെയാണ് സുരേഷ് ബാബുവിന്‍െറ കുട്ടിക്കുന്ന് ആമ്പിലാട് റോഡരികിലെ വീടിനുനേരെ ബോംബേറുണ്ടായത്. ബോംബ് ചുവരില്‍ തട്ടിയശേഷം പൊട്ടിത്തെറിക്കുകയായിരുന്നു. ശക്തമായ സ്ഫോടനത്തില്‍ വീടിന്‍െറ ജനല്‍ ഗ്ളാസുകളും ട്യൂബ് ലൈറ്റുകളും തകര്‍ന്നു. വീട്ടില്‍ ആളുകള്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കേറ്റില്ല.

ഈ സംഭവം നടന്ന് അര മണിക്കൂറിനുശേഷമാണ് ആമ്പിലാട് മാങ്കി മുക്കിലെ നിഖിലിന്‍െറ വീടിനുനേരെയും ബോംബേറുണ്ടായത്. രണ്ടു സ്റ്റീല്‍ ബോംബുകളാണ് നിഖിലിന്‍െറ വീടിനുനേരെ എറിഞ്ഞത്. ചുവരില്‍ തട്ടിയശേഷം ബോംബുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്വിച്ച് ബോര്‍ഡും വൈദ്യുതി ഉപകരണങ്ങളും തകര്‍ന്നു. തലശ്ശേരി ഡിവൈ.എസ്.പി പ്രിന്‍സ് എബ്രഹാം, കൂത്തുപറമ്പ് സി.ഐ സി.കെ. സുരേഷ് ബാബു, എസ്.ഐ കെ.ജെ. ബിനോയി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആക്രമണത്തിനിരയായ വീടുകള്‍ സന്ദര്‍ശിച്ചു. ആക്രമണത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു. ശനിയാഴ്ച രാത്രി സി.പി.എം കൂത്തുപറമ്പ് വെസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗം വി. രാജീവന്‍െറ പാലാപറമ്പിലെ വീടിനും സി.പി.എം കൈതേരി ഇടം ബ്രാഞ്ച് കമ്മിറ്റി ഓഫിസിനും ബോംബെറിഞ്ഞിരുന്നു. ആക്രമണങ്ങളെ തുടര്‍ന്ന് കൂത്തുപറമ്പ്, തൊക്കിലങ്ങാടി മേഖലകളില്‍ പൊലീസ് സന്നാഹം ശക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.