മലബാര്‍ സിമന്‍റ്സ്: പ്രോസിക്യൂഷന് ഹാജരായത് കോഴിക്കോട്ടെ വിജിലന്‍സ് അഭിഭാഷകന്‍

തൃശൂര്‍: മലബാര്‍ സിമന്‍റ്സ് കേസ് മുന്‍ എം.ഡി കെ. പത്മകുമാറിന്‍െറ ജാമ്യാപേക്ഷ എതിര്‍ത്ത് വിജിലന്‍സിന്‍െറ കസ്റ്റഡിയില്‍ കിട്ടാനായി വിജിലന്‍സിനുവേണ്ടി ഹാജരായത് കോഴിക്കോട് അഡീഷനല്‍ ലീഗല്‍ അഡൈ്വസര്‍ ഒ. ശശി. തൃശൂര്‍ വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ പി.കെ. മുരളീകൃഷ്ണന്‍ മലബാര്‍ സിമന്‍റ്സ് കേസില്‍ അഴിമതിയാരോപണ വിധേയനും തൃശൂര്‍, പാലക്കാട് വിജിലന്‍സ് യൂനിറ്റുകളുമായി അഭിപ്രായവ്യത്യാസമുള്ളയാളുമാണ്. ഹൈകോടതിയുടെ രൂക്ഷവിമര്‍ശമേറ്റ് അഭിമാനപ്രശ്നമായി സര്‍ക്കാര്‍ കാണുന്ന മലബാര്‍ സിമന്‍റ്സ് കേസില്‍ പ്രോസിക്യൂഷന് വീഴ്ച സംഭവിക്കാതിരിക്കാനുള്ള കരുതല്‍ നടപടിയാണ് വിജിലന്‍സ് ഒരുക്കിയത്.

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്‍െറ പ്രത്യേക നിര്‍ദേശമനുസരിച്ചാണ് ശശി സ്പെഷല്‍ പ്രോസിക്യൂട്ടറായി ഹാജരായതെന്ന് അറിയുന്നു.  രാവിലെ കേസ് പരിഗണിച്ചപ്പോള്‍ ഹാജരായ വിജിലന്‍സ് യൂനിറ്റ് ഇന്‍സ്പെക്ടര്‍ കേസില്‍ ഹാജരാകുന്നത് സ്പെഷല്‍ പ്രോസിക്യൂട്ടറാണെന്നും സമയം വൈകിക്കണമെന്നും അപേക്ഷിച്ചു.

ഇതോടെ കേസ് ഉച്ചകഴിഞ്ഞ് പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. എന്നാല്‍, പ്രതിഭാഗത്തിനായി ഹാജരായ ഹൈകോടതി അഭിഭാഷകന്‍ എ. ശ്രീകുമാര്‍ തന്‍െറ വാദം കേള്‍ക്കണമെന്നും ഹൈകോടതിയില്‍ മറ്റൊരു കേസില്‍ ഹാജരാകാനുള്ളതിനാല്‍ പോകാന്‍ അനുവദിക്കണമെന്നും അറിയിച്ചതോടെ പ്രതിഭാഗം വാദം ഉച്ചക്കുമുമ്പ് പൂര്‍ത്തിയാക്കി. ഉച്ചകഴിഞ്ഞ് കേസ് പരിഗണിച്ചപ്പോള്‍ തൃശൂര്‍ വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ മുരളീകൃഷ്ണന്‍ കോടതിയില്‍ ഹാജരായിരുന്നില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.