ബില്ലുകളില്‍ തിരിമറി; എം.ജി സര്‍വകലാശാല അസി. രജിസ്ട്രാര്‍ക്ക് സസ്പെന്‍ഷന്‍

കോട്ടയം: മൂല്യനിര്‍ണയ ക്യാമ്പുമായി ബന്ധപ്പെട്ട ബില്ലുകളില്‍ തിരിമറി നടത്തി എം.ജി സര്‍വകലാശാലയില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍  അസി. രജിസ്ട്രാര്‍ക്ക് സസ്പെന്‍ഷന്‍. എ.വി. പ്രദീപിനെയാണ് വൈസ് ചാന്‍സലര്‍ സസ്പെന്‍ഡ് ചെയ്തത്. നേരത്തേ ഒരുജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തിരുന്നു.
പത്തനംതിട്ടയിലെ മൂല്യനിര്‍ണയ ക്യാമ്പുമായി ബന്ധപ്പെട്ടായിരുന്നു തട്ടിപ്പ്. ക്യാമ്പില്‍ പങ്കെടുക്കുന്ന അധ്യാപകരുടെ വേതനം, ടി.എ, ഡി.എ എന്നിവയുടെ ബില്ലുകള്‍ അതത് ക്യാമ്പ് ഓഫിസര്‍മാരാണ് സര്‍വകലാശാലക്ക് സമര്‍പ്പിക്കുന്നത്. ഇത് സര്‍വകലാശാല ആസ്ഥാനത്തെ പരീക്ഷാ ഓഡിറ്റ് വിഭാഗം പരിശോധിച്ച് ക്യാമ്പ് ഓഫിസറുടെ പേരില്‍ ചെക് നല്‍കും. ചെക്കുമാറി ഓഫിസര്‍ ഒരോ അധ്യാപകര്‍ക്കും പണം നല്‍കുകയാണ് പതിവ്.

 പത്തനംതിട്ടയില്‍നിന്നുള്ള ക്യാമ്പ് ഓഫിസര്‍ 7.25 ലക്ഷത്തിന്‍െറ ബില്‍ സമര്‍പ്പിക്കുകയും തുക അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ആഴ്ചകള്‍ക്കുശേഷം ഈ ബില്ലുകളുടെ ഡ്യൂപ്ളിക്കേറ്റ് സമര്‍പ്പിച്ച് വീണ്ടും പണം വാങ്ങാന്‍ ശ്രമിച്ചു. പരീക്ഷാ ഓഡിറ്റ് വിഭാഗത്തിലെ ഉന്നതന്‍ ബില്‍ നേരിട്ട് പരിശോധിച്ച് പണം കൊടുക്കാന്‍ കീഴ്ജീവനക്കാര്‍ക്ക് നിര്‍ദേശംനല്‍കി. എന്നാല്‍, മറ്റൊരു സെക്ഷനിലെ ജീവനക്കാരന്‍ ഈ ബില്ലുകള്‍ കണ്ടപ്പോള്‍ നേരത്തേ പണം നല്‍കിയതായി സംശയം പ്രകടിപ്പിച്ചു. വിശദമായി പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. ഇതോടെ ബില്ലുകള്‍ മുഴുവന്‍ പരിശോധിക്കാന്‍ വൈസ് ചാന്‍സലര്‍ ബാബു സെബാസ്റ്റ്യന്‍ ഉത്തരവിട്ടു. അന്വേഷണത്തില്‍ പത്തനംതിട്ടയിലെ ക്യാമ്പ് ഓഫിസറായ ശെലന്ദ്രകുമാറും അന്ന് ഓഡിറ്റ് വിഭാഗത്തിലായിരുന്ന പ്രദീപും കുറ്റക്കാരാണെന്ന് കണ്ടത്തെി. തുടര്‍ന്ന് ശെലന്ദ്രകുമാറിനെ സസ്പെന്‍ഡ് ചെയ്യുകയും പ്രദീപിനെ നിര്‍ബന്ധിത അവധി നല്‍കുകയുമായിരുന്നു. വിശദ അന്വേഷണത്തിന്  പ്രൊ വൈസ് ചാന്‍സലന്‍ ഡോ. ഷീന ഷുക്കൂറിനെ ചുമതലപ്പെടുത്തുകയും പരാതി വിജിലന്‍സിന് കൈമാറുകയും ചെയ്തു.

  വിജിലന്‍സ് അന്വേഷണം ആരംഭിച്ചതോടെയാണ് കഴിഞ്ഞയാഴ്ച പ്രദീപിനെ സസ്പെന്‍ഡ് ചെയ്തത്. സര്‍വകലാശാലയിലെ മറ്റു ചിലര്‍ക്കും ഇതുമായി ബന്ധമുണ്ടെന്ന് ആക്ഷേപമുണ്ട്. ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതായതായും പരാതിയുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.