കാരവനിൽ ഒളിക്യാമറയെന്ന വെളിപ്പെടുത്തൽ: മോഹൻലാൽ ഫോണിൽ വിളിച്ചെന്ന് രാധിക

ചെന്നൈ: മലയാള സിനിമ സെറ്റിൽ കാരവനിൽ ഒളിക്യാമറവെച്ച് നടിമാർ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തിയെന്ന വെളിപ്പെടുത്തലിന് പിന്നാലെ മോഹൻലാൽ തന്നെ ഫോണിൽ വിളിച്ച് കാര്യം അന്വേഷിച്ചതായി നടി രാധിക ശരത്കുമാർ. തന്‍റെ സിനിമ സെറ്റിലായിരുന്നോ സംഭവം എന്നായിരുന്നു മോഹൻലാലിന് അറിയേണ്ടിയിരുന്നതെന്നും നടി പറഞ്ഞു. ചെന്നൈയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രാധിക.

‘എന്‍റെ സിനിമയുടെ സെറ്റിലാണോ ഈ സംഭവം ഉണ്ടായതെന്ന് ചോദിച്ച് മോഹൻലാൽ വിളിച്ചിരുന്നു. സംഭവം നടക്കുമ്പോൾ പ്രധാന താരങ്ങളാരും സെറ്റിൽ ഉണ്ടായിരുന്നില്ല. ഒളിക്യാമറ ദൃശ്യങ്ങളാണ് സെറ്റിലുണ്ടായിരുന്നവർ കണ്ടതെന്ന് ബോധ്യപ്പെത്തോടെ ബഹളം വെക്കുകയും നിർമാണക്കമ്പനി അധികൃതരെ വിളിച്ച് നടപടിയെടുക്കാനും ആവശ്യപ്പെട്ടിരുന്നു’ -രാധിക പറഞ്ഞു.

തമിഴ് സിനിമാ മേഖലയിലെ ചൂഷണങ്ങൾ സംബന്ധിച്ച പരാതികൾ അന്വേഷിക്കാനും സമിതി രൂപീകരിക്കണമെന്നും രാധിക ആവശ്യപ്പെട്ടു.

ഒരു മലയാള സിനിമ ലൊക്കേഷനിലെ കാരവനിൽ ദൃശ്യങ്ങൾ പകർത്തുകയും പുരുഷന്മാർ ഒന്നിച്ചിരുന്ന് മൊബൈലിൽ ഈ ദൃശ്യങ്ങൾ കണ്ട് ആസ്വദിക്കുന്നതും താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നായിരുന്നു രാധികയുടെ വെളിപ്പെടുത്തൽ. ഭയന്നുപോയ താൻ കാരവനിൽ വെച്ച് വസ്ത്രം മാറാതെ, ഹോട്ടൽ മുറിയിലേക്ക് പോയി. കാരവനിൽ രഹസ്യമായി കാമറ വെച്ച് ചിത്രീകരിച്ച ദൃശ്യങ്ങള്‍ മൊബൈലില്‍ ഫോള്‍ഡറുകളിലായി സൂക്ഷിക്കുന്നു. ഒരോ നടിയുടെയും പേരില്‍ പ്രത്യേകം ഫോള്‍ഡറുകള്‍ ഉ​ണ്ട്​. ഭയം മൂലം പിന്നീട് ലൊക്കേഷനിലെ കാരവന്‍ ഉപയോഗിച്ചില്ല -എന്നിങ്ങനെയായിരുന്നു രാധികയുടെ വെളിപ്പെടുത്തൽ. ഇതോടെ, നടിമാർക്കെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സംഘം ഫോണിലൂടെ രാധികയിൽനിന്ന് മൊഴിയെടുത്തിട്ടുണ്ട്.

Tags:    
News Summary - after revealing about movie location hidden camera Radhika says Mohanlal called on the phone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.