വിവാഹപ്പിറ്റേന്ന് കാണാതായ യുവാവിന്‍റെ മൃതദേഹം പുഴയിൽ

വാടാനപ്പള്ളി: വിവാഹം കഴിഞ്ഞ് പിറ്റേന്ന് മുതൽ കാണാതായ യുവാവിന്‍റെ മൃതദേഹം ചേറ്റുവ കനോലി പുഴയിൽ ഊന്നുവലയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തി.

തൃശൂർ മനക്കൊടി അഞ്ചത്ത് വീട്ടിൽ ശിവശങ്കരന്‍റെ മകൻ ധീരജ് (37) ആണ് മരിച്ചത്. മരോട്ടിച്ചാൽ പഴവള്ളം സ്വദേശിനിയുമായി കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ധീരജിന്‍റെ വിവാഹം.

വിദേശത്ത് ലുലു ഗ്രൂപ്പിൽ ജീവനക്കാരനായ ധീരജ് വിവാഹത്തിന് 10 ദിവസത്തെ അവധിയിൽ നാട്ടിൽ വന്നതാണ്. തിങ്കളാഴ്ച ഉച്ചക്ക് ശേഷം ഭാര്യയുടെ സ്കൂട്ടറെടുത്ത് അമ്മയെ കാണാൻ മനക്കൊടിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ഇറങ്ങിയതത്രെ. രാത്രി ഏറെയായിട്ടും തിരിച്ചെത്താതായതോടെ ബന്ധുക്കൾ നൽകിയ പരാതിയിൽ ഒല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 10.15ഓടെയാണ് ചേറ്റുവ പുഴയിൽ പാലത്തിന് സമീപം മത്സ്യത്തൊഴിലാളികളുടെ വലയിൽ മൃതദേഹം കൂടുങ്ങിയത്. ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു. പരിശോധനയിൽ പാലത്തിന് വടക്ക് സ്കൂട്ടർ കണ്ടെത്തി. രാത്രി പുഴയിൽ ചാടി മരിച്ചെന്നാണ് പൊലീസിന്‍റെ നിഗമനം.

വിവാഹ ദിവസം പാർട്ടിക്ക് മനക്കൊടിയിൽ എത്തിയ ധീരജിന്‍റെ ഭാര്യവീട്ടുകാരെയും ബന്ധുക്കളെയും ധീരജിന്‍റെ ഒരു സഹോദരൻ അപമാനിക്കുകയും വീട്ടിലെ സാധനങ്ങൾ അടിച്ച് തകർക്കുകയും ചെയ്തിരുന്നുവത്രെ. ഇതിലുള്ള മനോവിഷമത്തിലാണ് ധീരജ് പാർട്ടി കഴിഞ്ഞ് ഭാര്യയുടെ വീട്ടിലേക്ക് പോയത്.

മറ്റൊരു സഹോദരന്‍റെ വിവാഹ ദിവസവും ഈ സഹോദരൻ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നുവത്രെ. ഇതിൽ മനംനൊന്താണ് ധീരജ് മരിച്ചതെന്ന് ബന്ധുക്കൾ പൊലീസിന് മൊഴി നൽകി.

വാടാനപ്പള്ളി പൊലീസ് മേൽനടപടി സ്വീകരിച്ചു. ഫോറൻസിക് വിഭാഗവും പരിശോധനക്ക് എത്തിയിരുന്നു. മാതാവ്: കോമളവല്ലി.

Tags:    
News Summary - As the groom is dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.