പ്രണയപ്പക: പതിനേഴുകാരിയെ പൊലീസ് സ്‌റ്റേഷൻ വളപ്പിൽ കുത്തിക്കൊല്ലാൻ ശ്രമം

കറുകച്ചാൽ (കോട്ടയം): പ്രണയ നൈരാശ്യത്തെ തുടർന്ന് പൊലീസ് സ്‌റ്റേഷൻ വളപ്പിൽ പതിനേഴുകാരിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ പാമ്പാടി പൂതക്കുഴി ചീനിക്കടുപ്പിൽ വീട്ടിൽ അഖിലിനെ (22) കറുകച്ചാൽ പൊലീസ് കസ്റ്റഡിയിലെടുത്തു. വയറിനുനേരെയുള്ള കുത്ത് തടയുമ്പോൾ പെൺകുട്ടിയുടെ കൈക്കാണ് പരിക്കേറ്റത്. വീണ്ടും കുത്താൻ ശ്രമിച്ച അഖിലിനെ പെൺകുട്ടിയും കൂടെയുണ്ടായിരുന്ന സുഹൃത്തും ചേർന്ന് ബലമായി പിടിച്ചുവലിച്ച് സ്റ്റേഷന്‍റെ മുറ്റത്തെത്തിച്ചു.

നിലവിളികേട്ട രണ്ട് പൊലീസുകാരാണ് ആദ്യം ഓടിയെത്തി ഇവരെ രക്ഷിച്ചത്. പരിക്കേറ്റ് രക്തം വാർന്നൊലിച്ച പെൺകുട്ടിയെ ആശുപത്രിയിലും അഖിലിനെ സ്റ്റേഷനിലുമാക്കി.

സംഭവത്തെപ്പറ്റി കറുകച്ചാൽ പൊലീസ് പറയുന്നത്: പെൺകുട്ടിയും അഖിലും പ്രണയത്തിലായിരുന്നു. ഏതാനും മാസം മുമ്പ് പെൺകുട്ടി അഖിലിൽ നിന്നകന്നു. വ്യാഴാഴ്ച രാവിലെ പത്തരയോടെ പന്ത്രണ്ടാംമൈലിൽനിന്ന് സുഹൃത്തായ ആൺകുട്ടിക്കൊപ്പം പെൺകുട്ടി ബസിൽ പോകുന്നത് കണ്ട അഖിൽ പിന്നാലെ ബൈക്കിൽ കറുകച്ചാലിലെത്തി.

പെൺകുട്ടിയും സുഹൃത്തും കടയിൽ കയറിയപ്പോൾ പിന്നാലെയെത്തി പ്രശ്‌നമുണ്ടാക്കി. തുടർന്ന്, ഇവർ പരാതി കൊടുക്കാൻ പൊലീസ് സ്‌റ്റേഷനിലേക്ക് പോകുമ്പോൾ പിന്നാലെ എത്തിയ അഖിൽ കത്രിക കൊണ്ട് കുത്തുകയായിരുന്നു. പെൺകുട്ടിയുടെ കൈക്ക് നാല് തുന്നലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Attempt to stab 17-year-old girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.