തിരുവനന്തപുരം: രാഷ്ട്രീയ ദുഷ്ടലക്ഷ്യത്തിനായി ഉദ്യോഗാർഥികളുടെ വികാരം ഉപയോഗപ്പെടുത്തുന്ന രീതി സമൂഹം തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കിടയില്‍ കുരുങ്ങി ഉദ്യോഗാർഥികൾ അപകടാവസ്ഥയിലേക്ക് പോകരുത്. നിയമപരമായ മാർഗത്തിലൂടെ മാത്രമേ ലിസ്റ്റിലുള്ളവർക്ക് ജോലി നൽകാനാകൂ. അർഹതയുണ്ടെങ്കിൽ മാത്രമേ തൊഴിൽ ലഭിക്കൂയെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷ സമരം ഉദ്യോഗാർഥികളുടെ താല്‍പര്യത്തിനുവിരുദ്ധമാണ്. സര്‍ക്കാറിനെതിരെ നടത്തിയ എല്ലാ കുത്സിത നീക്കങ്ങളും പൊളിഞ്ഞപ്പോഴാണ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രംഗത്തിറങ്ങിയത്. സമരം ചെയ്യുന്നവര്‍ക്ക് ഉദ്യോഗം ലഭിക്കാന്‍ ആഗ്രഹമുണ്ടാകും. ആ സമരത്തെ ഉപയോഗിച്ച് രാഷ്ട്രീയനേട്ടം കൊതിക്കുന്ന പ്രതിപക്ഷത്തിേൻറത് കുത്സിത ശ്രമമാണ്. 2020 ജൂണില്‍ കാലാവധി തീര്‍ന്ന സിവില്‍ പൊലീസ് ഓഫിസര്‍ റാങ്ക്ലിസ്റ്റ് പുനരുജ്ജീവിപ്പിക്കണമെന്നാണ് ഒരാവശ്യം. കാലഹരണപ്പെട്ട ലിസ്റ്റ് പുനരുജ്ജീവിപ്പിക്കുന്നതിന് ഏതെങ്കിലും നിയമമോ സാധ്യതയോ നാട്ടിലില്ല. അതറിയാത്തവരാണോ മുഖ്യമന്ത്രിയും മന്ത്രിയുമൊക്കെയായി നാടുഭരിച്ചിരുന്ന പ്രതിപക്ഷ നേതാക്കള്‍.
സി.പി.ഒ ലിസ്റ്റിെൻറ കാലാവധി കഴിയുന്നതിനു മുമ്പുതന്നെ 2021 ഡിസംബര്‍ വരെയുള്ള ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതായത് ഈ വര്‍ഷം അവസാനം വരെയുള്ള ഒഴിവുകള്‍ മുന്‍കൂട്ടി റിപ്പോര്‍ട്ട് ചെയ്തു എന്നർഥം. പൊലീസ് കോണ്‍സ്റ്റബിൾ തസ്തികയിലേക്ക് രണ്ട് റാങ്ക്ലിസ്റ്റുകളാണ് ഈ സര്‍ക്കാറിെൻറ കാലത്ത് പ്രസിദ്ധീകരിച്ചത്. ആകെ 11,420 പേർക്ക് നിയമനം നല്‍കി. ഇതിനുപുറമെ, ആദ്യമായി വനിതാ ബറ്റാലിയന് രൂപം നല്‍കി. 400 കോൺസ്റ്റബിള്‍ തസ്തികകള്‍ ഇതിനായി മാത്രം സൃഷ്ടിച്ചു. ആകെ 1666 വനിതകള്‍ക്ക് പൊലീസില്‍ നിയമനം ലഭിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചത്. അങ്ങനെ മൊത്തം ഈ സര്‍ക്കാര്‍ പൊലീസില്‍ 13,086 പേര്‍ക്ക് നിയമനം ലഭിക്കുന്നതിന് നടപടിയെടുത്തു. ഈ സര്‍ക്കാര്‍ വന്ന ശേഷം പൊലീസ് വകുപ്പില്‍ 3971 സ്ഥിരംതസ്തികകളും 863 താല്‍ക്കാലിക തസ്തികകളും സൃഷ്ടിച്ചു. ഇതൊക്കെ നിലനില്‍ക്കുമ്പോള്‍ പഴയ ലിസ്റ്റ് പുനഃസ്ഥാപിക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിക്കുന്നത് ആരുടെ താല്‍പര്യം സംരക്ഷിക്കാനാണെന്ന് മുഖ്യമന്ത്രി ചോദിച്ചു.
ലാസ്റ്റ് ഗ്രേഡ് റാങ്ക്ലിസ്റ്റ് കാലാവധി ആഗസ്റ്റ് മൂന്നുവരെ നീട്ടിയിട്ടുണ്ട്. ഏപ്രില്‍, മേയ് മാസങ്ങളില്‍ വിരമിക്കുന്നതു മൂലം വരുന്ന ഒഴിവുകളും ഇൗ ലിസ്റ്റിലുള്ളവര്‍ക്ക് ലഭിക്കും. ഇ-ഫയലിങ് ആരംഭിച്ചതോടെ ഫയലുകള്‍ കൈകൊണ്ട് എടുത്ത് കൈകാര്യം ചെയ്യുന്ന രീതി കുറയുകയാണ്. ഈ സാഹചര്യത്തില്‍ ലാസ്റ്റ് ഗ്രേഡ് തസ്തികകള്‍ കുറക്കണമെന്ന് വിവിധ കമ്മിറ്റികള്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്. എന്നാല്‍, സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം ഇതുവരെ എടുത്തിട്ടില്ല. ഈ ഘട്ടത്തിലാണ് കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കണമെന്ന ആവശ്യം ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: ഉദ്യോഗാർഥികളുടെ സമരം തീർക്കാർ സർക്കാർ മുൻകൈയെടുത്ത് ചർച്ചക്കുള്ള സൂചന നൽകാതെ മുഖ്യമന്ത്രി പിണറായി വിജയൻ. വസ്തുതകൾ മനസ്സിലാക്കി നേതൃത്വം നൽകുന്നവർക്ക് സമരം അവസാനിപ്പിക്കാൻ തീരുമാനിക്കാമെന്നും അതിനനുസരിച്ച തീരുമാനം പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചു. മുഖ്യമന്ത്രിയോ മന്ത്രിമാരോ മുൻകൈയെടുത്ത് ഉദ്യോഗാർഥികളുമായി ചർച്ച ഉണ്ടാകുമോയെന്നായിരുന്നു ചോദ്യം. സാധ്യമായ എല്ലാ കാര്യങ്ങളും സർക്കാർ ചെയ്തിട്ടുെണ്ടന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആഗസ്റ്റ് മൂന്നുവരെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയിട്ടുണ്ട്. 500ഒാളം ലിസ്റ്റുകൾക്ക് ഗുണംകിട്ടും. മാർച്ച് മുതൽ മേയ് വരെയാണ് വിരമിക്കൽ കൂടുതൽ വരുക. അതിെൻറ ഗുണം ലിസ്റ്റുകൾക്ക് കിട്ടും. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നത് ത്വരിതപ്പെടുത്തി. ഇതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ നടപടിക്ക് നിർദേശിച്ചു. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ഒഴിവ് റിേപ്പാർട്ട് ചെയ്യുന്നത് വിലയിരുത്തും. പ്രമോഷൻ തർക്കമുള്ളിടത്ത് താൽക്കാലിക സ്ഥാനക്കയറ്റം നൽകി ഒഴിവുകൾ റിപ്പോർട്ട് െചയ്യും. പ്രമോഷന് അർഹരില്ലാത്ത സ്ഥലത്ത് തസ്തിക താഴ്ത്തി ഒഴിവുകൾ റിപ്പോർട്ട് ചെയ്യും. പത്ത് ദിവസത്തിനകം ഇൗ നടപടികളെല്ലാം കൈക്കൊള്ളാൻ നിർദേശം നൽകി. കഴിഞ്ഞ മൂന്ന് മന്ത്രിസഭ യോഗങ്ങളിലായി 2700 തസ്തികൾ സൃഷ്ടിച്ചു. സാധ്യമായ രീതിയിലെല്ലാം ഉദ്യോഗാർഥികളെ സംരക്ഷിക്കാൻ സർക്കാർ നടപടി എടുത്തു. ഉദ്യോഗാർഥികൾ ഇത് മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.