തിരുവനന്തപുരം: അഴിമതിക്കേസില്‍ സി.ബി.ഐ അന്വേഷണം നേരിടുന്ന വ്യക്തിയെ കണ്‍സ്യൂമര്‍ ഫെഡ് എം.ഡിയാക്കാന്‍ സര്‍ക്കാര്‍ നീക്കം. കശുവണ്ടി വികസന കോര്പറേഷന് എം.ഡി സ്ഥാനത്തുനി ന്ന് യു.ഡി.എഫ് സര്‍ക്കാറിെൻറ കാലത്ത് പുറത്തായ കെ.എ. രതീഷിനെയാണ് കണ്‍സ്യൂമര്‍ ഫെഡ് എം.ഡിയാക്കാന്‍ നീക്കം നടക്കുന്നത്. നിയമനത്തിനായി നടത്തിയ അഭിമുഖ പരീക്ഷയിലും രതീഷിനാണ് ഒന്നാം റാങ്ക്. വിജിലന്‍സിെൻറ ക്ലിയറന്‍സ് കൂടി ലഭിച്ചാല്‍ നിയമനം നല്‍കാനാണ് തീരുമാനം.
കണ്‍സ്യൂമര്‍ഫെഡില്‍ 1000 കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഈ സ്ഥാപനത്തിെൻറ എം.ഡി പദവിയിലേക്കാണ് മറ്റൊരു അഴിമതിക്കേസിൽ സി.ബി.ഐ അന്വേഷണം നേരിടുന്നയാളെ നിയമിക്കാനൊരുങ്ങുന്നത്. അഴിമതക്കേസുകളില് പ്രതിയായതിനെ തുടര്‍ന്ന് ഏറെ വിവാദങ്ങൾക്കൊടുവിലാണ് കശുവണ്ടി വികസന കേര്പറേഷന് തലപ്പത്തുനിന്ന് രതീഷിനെ നീക്കാൻ യു.ഡി.എഫ് സര്‍ക്കാർ തയാറായത്. ഇടത് സര്‍ക്കാറും ഇദ്ദേഹത്തെ മറ്റൊരു പദവിയിലേക്കും പരിഗണിച്ചിരുന്നില്ല.
എന്നാല്‍ കഴിഞ്ഞവര്‍ഷം കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻറര്‍പ്രണര്‍ഷിപ് ഡെവലപ്മെൻറ് എക്സിക്യൂട്ടിവ് ഡയറക്ടറായി നിയമനം നല്കി. ഇതിനു പിന്നാലെയാണ് കണ്സ്യൂമര്ഫെഡിെൻറ തലപ്പത്ത് നിയമിക്കാനൊരുങ്ങുന്നത്. എം.ഡി സ്ഥാനത്തേക്ക് 15 പേരുടെ ചുരുക്കപ്പട്ടികയാണ് സര്‍ക്കാര്‍ തയാറാക്കിയത്. ഇതില്‍ അഞ്ചുപേരെയാണ് അഭിമുഖത്തിന് വിളിച്ചത്. സഹകരണ വകുപ്പ് സെക്രട്ടറിയാണ് അഭിമുഖത്തിന് നേതൃത്വം നൽകിയത്. അഴിമതി കേസിൽ അന്വേഷണം നേരിടുന്ന വ്യക്തിക്ക് ഒന്നാം റാങ്ക് നൽകിയത് ബാഹ്യസമ്മർദങ്ങൾക്ക് വഴങ്ങിയാണെന്ന് ആരോപണവുമുണ്ട്.
കശുവണ്ടി വികസന കോര്പറേഷന് എം.ഡിയായിരുന്ന കാലത്തെ വിജിലന്‍സ് കേസുകളിലെല്ലാം രതീഷിന് ക്ലീന്‍ചിറ്റ് ലഭിച്ചെങ്കിലും സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നേരിടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.