പട്ടാമ്പി: നഗരസഭ മത്സ്യ മാർക്കറ്റിൽ കോവിഡ് സ്ഥിരീകരിച്ച തൊഴിലാളിയുമായി സമ്പർക്കത്തിലേർപ്പെട്ടതായി സംശയിക്കുന്നവർക്ക് ശനിയാഴ്ച ആൻറിജൻ ടെസ്റ്റ് നടത്തി. ഗണ്യമായ തോതിൽ രോഗം പിടിപെട്ടതായാണ് അനൗദ്യോഗിക വിവരം. ടൗണിലെ മുഴുവൻ കടകളും അടച്ചു.
കോവിഡ് പോസിറ്റീവാകുന്ന ഗുരുതരമായ സാഹചര്യത്തിൽ പട്ടാമ്പിയിൽ 1000 കിടക്കകളുള്ള ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ ആരംഭിക്കുമെന്ന് മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ അറിയിച്ചു. പട്ടാമ്പി ഗവ. സംസ്കൃത കോളജിലെ ഉദ്ഘാടനത്തിന് കാത്തിരിക്കുന്ന സയൻസ് ബ്ലോക്കാണ് ആദ്യഘട്ടത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ ആക്കി മാറ്റുന്നത്. ഇതിനായി സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപ അനുവദിച്ചു. ആവശ്യമായാൽ തുടർന്ന് എല്ലാ പഞ്ചായത്തുകളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകൾ ആരംഭിക്കുമെന്നും എം.എൽ.എ പറഞ്ഞു. വൈകീട്ട് നടക്കുന്ന സർവകക്ഷി യോഗം സ്ഥിതി വിലയിരുത്തി നടപടികൾ ആവിഷ്കരിക്കും.
പട്ടാമ്പി കോളജ് വനിത ഹോസ്റ്റലാണ് ആദ്യഘട്ടമായി ട്രീറ്റ്മെൻറ് സെൻറർ ആക്കുന്നത്. ഇവിടെ 100 കിടക്കകൾ ഒരുക്കും. സയൻസ് ബ്ലോക്കിൽ വെള്ളവും വൈദ്യുതിയും എത്തിക്കേണ്ടതുണ്ട്. വാട്ടർ കണക്ഷൻ ഉടൻ നൽകുമെന്ന് നഗരസഭ അധ്യക്ഷൻ കെ.എസ്.ബി.എ. തങ്ങൾ അറിയിച്ചു. വൈദ്യുത കണക്ഷൻ എത്തിക്കാൻ കെ.എസ്.ഇ.ബിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പട്ടാമ്പിയിൽ കോവിഡ് ബാധിതരുടെ എണ്ണം കൂടിയതിനാൽ സെൻറർ ഉടൻ ഒരുക്കാൻ നഗരസഭയോട് ആവശ്യപ്പെട്ടതായി മുഹമ്മദ് മുഹസിൻ എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.