കണ്ണൂരിൽ നടക്കുന്ന സി.പി.എം പാർട്ടി കോൺഗ്രസ്​ നഗറിൽ ഉയർത്താനുള്ള പതാക വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, ജാഥാ ക്യാപ്റ്റനായ സംസ്ഥാന സെക്ര​ട്ടേറിയറ്റ് അംഗം എം. സ്വരാജിന് കൈമാറുന്നു

സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ്: പതാക വയലാറിൽനിന്ന് പുറപ്പെട്ടു

ചേര്‍ത്തല: കണ്ണൂരില്‍ നടക്കുന്ന സി.പി.എം 23ാം പാര്‍ട്ടി കോണ്‍ഗ്രസ് നഗറിൽ ഉയര്‍ത്താനുള്ള പതാകയുമേന്തി ജാഥ വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് പുറപ്പെട്ടു. നൂറുകണക്കിന് അത്‌ലറ്റുകളുടെയും വാഹനങ്ങളുടെയും അകമ്പടിയിലുള്ള ജാഥ, വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം അഞ്ചിന് സമ്മേളന നഗരിയിലെത്തും.

വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, ജാഥാ ക്യാപ്റ്റനായ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം സി.ബി. ചന്ദ്രബാബുവാണ് ജാഥാ മാനേജര്‍.

സമ്മേളനത്തില്‍ മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ആര്‍. നാസര്‍, മന്ത്രി വി.എന്‍. വാസവന്‍, സി.എസ്. സുജാത, എ.എം. ആരിഫ് എം.പി, എം.എല്‍.എമാരായ ദലീമ ജോജോ, പി.പി. ചിത്തരഞ്ജന്‍, എച്ച്. സലാം തുടങ്ങിയവര്‍ പങ്കെടുത്തു.

മാറ്റത്തിനുള്ള പോരാട്ടത്തിൽ ചിലർക്ക് അസൗകര്യമുണ്ടാകും -എം.എ. ബേബി

ചേർത്തല: മാറ്റത്തിനായുള്ള പോരാട്ടത്തിൽ കുറച്ചുപേർക്ക് അസൗകര്യമുണ്ടാകുമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. കോടിക്കണക്കിന് തൊഴിലാളികൾ സമരരംഗത്ത് വന്നാൽ രാജ്യം നിശ്ചലമാകും. ദേശീയ സ്വാതന്ത്ര്യസമരം നടക്കുമ്പോഴും ഈ അസൗകര്യങ്ങൾ ഉണ്ടായിട്ടുണ്ട്. സി.പി.എം 23ാം പാർട്ടി കോൺഗ്രസിൽ ഉയർത്താനുള്ള പതാകജാഥയോടനുബന്ധിച്ച് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ ഭാവി രാഷ്‍ട്രീയത്തെ സ്വാധീനിക്കുന്ന മറ്റൊരു ഘടകമാണ് കേരളത്തിലെ ഇടതു മുന്നണിയുടെ തുടര്‍ഭരണം. പുതിയ കേരളത്തെ നിര്‍മിക്കാന്‍ ജനങ്ങളെ അണിനിരത്തി പരിശ്രമിക്കാനൊരുങ്ങുകയാണ്. കടുത്ത ദാരിദ്ര്യമനുഭവിക്കുന്നവര്‍ ആരുമില്ലാത്ത ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റുകയെന്നതാണ് സര്‍ക്കാറിന്‍റെ പ്രധാന ലക്ഷ്യം.

Tags:    
News Summary - cpim party congress flag from Vayalar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.